KeralaLatest NewsNews

സംസ്ഥാനത്ത് മാലിന്യപ്പെടാത്ത ജലസ്രോതസ്സുകള്‍ 27 ശതമാനം മാത്രം

തിരുവനന്തപുരം•സംസ്ഥാനത്ത് 3,606 ജലസ്രോതസ്സുകള്‍ പരിശോധിച്ചതില്‍ മാലിന്യപ്പെടാത്തതായി കണ്ടെത്തിയത് 27 ശതമാനം മാത്രമെന്ന് പഠന റിപ്പോര്‍ട്ട്. കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പാക്കിവരുന്ന പരിസ്ഥിതിസാക്ഷരത പദ്ധതിയുടെ ‘ഭാഗമായി സംഘടിപ്പിച്ച ജലസ്രേതസ്സുകളുടെ സ്ഥിതിവിവരപഠനത്തിലാണ് ഈ കണ്ടെത്തല്‍. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ നടന്ന പരിസ്ഥിതി സെമിനാറില്‍വച്ച് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.

റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് ‘ഭാഗികമായി മലിനപ്പെട്ടത് 46.10 ശതമാനമാണ്. പൂര്‍ണമായും മലിനപ്പെട്ടവ 26.90 ശതമാനവും. ‘ഭാഗീകമായി മലിനപ്പെട്ട ജലസ്രോതസ്സുകള്‍ കുടിക്കാന്‍ ഒഴികെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നുണ്ട്. കുളിക്കുന്നതിനും അലക്കുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും കൃഷിക്കും ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍ വയനാട് ജില്ലയില്‍ മലിനമാക്കപ്പെട്ട ജലസ്രോതസ്സുകളും കുടിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ടെന്ന് ജില്ലാതല റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ‘ഭാഗികമായി മലിനപ്പെട്ടവയെ പൂര്‍വസ്ഥിതിയില്‍ എത്തിക്കുക എളുപ്പം സാധ്യമായ കാര്യമാണ്. പൂര്‍ണമായി മലിനപ്പെട്ടതിനെ വീണ്ടെടുക്കുന്നതിനായി അടിയന്തരസ്വഭാവത്തിലുള്ള കര്‍മപദ്ധതികള്‍ ആവിഷകരിക്കുകയും ചെയ്യേണ്ടതുണ്ട്.

മലിനീകരണത്തിന്റെ കാരണങ്ങള്‍ ഇപ്രകാരമാണ്. ഖരമാലിന്യം 53%, ദ്രവമാലിന്യങ്ങള്‍ 16.97 %, ഗാര്‍ഹികമാലിന്യങ്ങള്‍ 23.24%, കൈയേറ്റം 7% എന്നിങ്ങനെയാണ്.

മലിനജലം മൂലം മാലിന്യപ്പെട്ട ജലസ്രോതസ്സുകളുടെ കണക്ക് ഇപ്രകാരമാണ്. ഗാര്‍ഹികം 55.20%. ഇതില്‍ ഹോട്ടലില്‍ നിന്നുള്ള ജൈവമാലിന്യങ്ങളും ഉള്‍പ്പെടുന്നുണ്ട്. വ്യവസായസ്ഥാപനങ്ങളില്‍ നിന്നുള്ള മലിനീകരണം 11% മാണ്. വാഹനം കഴുകുന്നതുമൂലമുള്ള മലിനീകരണം 25% വും കന്നുകാലികളെ കുളിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള മലിനീകരണം 10.30%വും മറ്റുള്ളവ 3.50 ശതാമാവുമാണ.് ഖരമാലിന്യങ്ങള്‍ വലിയതോതില്‍ ജലമലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ 40% ആണ്. ചപ്പുചവറുകള്‍കൊണ്ടുള്ള മാലിന്യങ്ങള്‍ 30.55%വും പ്ലാസ്റ്റിക്, കുപ്പി മുതലായവകൊണ്ടുള്ള മാലിന്യങ്ങള്‍ 20% വും മറ്റുള്ളവ 9% മാണ്.

ജലസ്രോതസ്സുകള്‍ അപകടാവസ്ഥയില്‍ ആയതിനുള്ള പ്രധാനകാരണങ്ങളില്‍ ഒന്ന് സംരക്ഷണഭിത്തികളുടെ അഭാവമാണ്. പഠനം നടത്തിയവയില്‍ 28%വും മണലൂറ്റല്‍ കൊണ്ട് അപകടാവസ്ഥയിലാണ്. കൈയേറ്റം കൊണ്ട് അപകടാവസ്ഥയിലായത് 7% വും മറ്റുള്ള കാരണങ്ങള്‍കൊണ്ട് അപകടാവസ്ഥയിലായത് 25% വുമാണ്.

പഠനവിധേയമായ ജലസ്രോതസ്സുകളുടെ സമീപവാസികളില്‍ 70% പേര്‍ക്കും ജലസ്രോതസ്സുകള്‍ മലിനമായതിന്റെ കാരണങ്ങളെക്കുറിച്ച് സാമാന്യധാരണയുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. 25% പേര്‍ ഇക്കാര്യത്തില്‍ ധാരണയില്ല എന്നാണ് അഭിപ്രായപ്പെട്ടത്. 5% പേര്‍ അറിയില്ല എന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സാമാന്യധാരണയുണ്ട് എന്ന് അഭിപ്രായപ്പെട്ടവര്‍ക്കുപോലും പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാന്‍ കഴിയുന്നില്ല എന്നാണ് ബോധ്യപ്പെട്ടത്. ജലസ്രോതസുകളുടെ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ 86% പേരും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം സംരംഭങ്ങള്‍ ഇല്ലാത്തതുമൂലം അവര്‍ക്ക് ഇതില്‍ പങ്കാളികളാകാന്‍ കഴിയുന്നില്ല. ജലസ്രോതസ്സുകളില്‍ കാണുന്ന ജൈവവൈവിധ്യങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്നും മത്സ്യസമ്പത്ത് കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നും പ്രാദേശികപഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.അതുപോലെ ജലസ്രോതസ്സുകളുടെ കൈയേറ്റം അമിതമായ വളപ്രയോഗം, വയല്‍നികത്തല്‍, അനിയന്ത്രിതമായ പാറപൊട്ടിക്കല്‍, വനനശീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, നീരുറവകളും ചാലുകളും നികത്തല്‍ തുടങ്ങിയവ ജലസ്രോതസ്സുകളുടെ നാശത്തിനും മലിനീകരണത്തിനും കാരണമാവുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ജലസ്രോതസ്സുകളുടെ കാര്യത്തില്‍ കേരളം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനു ബോധവല്‍ക്കരണവും ജനകീയ ഇടപെടലുകളും ആവശ്യമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനായി ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി വിപുലമായ പരിസ്ഥിതി സാക്ഷരതാപരിപാടി സംഘടിപ്പിക്കണം. സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര ഏജന്‍സികളും സാമൂഹ്യസന്നദ്ധ പ്രവര്‍ത്തകരും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി ഒന്നാംഘട്ട സാക്ഷരതാപ്രവര്‍ത്തനത്തിന്റെ മാതൃകയില്‍ പരിസ്ഥിതി സാക്ഷരതാപരിപാടികള്‍ സംഘടിപ്പിക്കണം. പരിസ്ഥിതി സാക്ഷരതാപരിപാടിയുടെ ‘ഭാഗമായി പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രാഥമിക പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാഠപുസ്തകം തയാറാക്കിവേണം പരിസ്ഥിതി സാക്ഷരതാക്ലാസുകള്‍ സംഘടിപ്പിക്കേണ്ടത്.

നിലവില്‍ പഠനവിധേയമായ ജലസ്രോതസ്സുകളുടെ സമീപത്തുള്ള വീടുകളെ കേന്ദ്രമാക്കി പരിസ്ഥിതി സാക്ഷരതാപരിപാടിയുടെ ആദ്യഘട്ടം ആരംഭിക്കാവുന്നതാണ്. എല്ലാ വാര്‍ഡുകളിലും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി ജനകീയഇടപെടലുകള്‍ സാധ്യമാക്കണം. പരിസ്ഥിതി സൗഹാര്‍ദജീവിതശൈലി ആര്‍ജിക്കുന്നതിന് ആവശ്യമായ പൗരവിദ്യാഭ്യാസം നല്‍കണം.

ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പ്രത്യേകം പ്രോജക്ട് വാര്‍ഷികപദ്ധതിയില്‍ ആവിഷ്‌കരിക്കണം. ഓരോ തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെയും കീഴിലുള്ള ജലസ്രോതസ്സുകളുടെ സമഗ്രമായ സ്ഥിതിവിവരപഠനം നടത്തുകയും ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും വീണ്ടെടുക്കുന്നതിനുമുള്ള കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യണം. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലസ്രോതസ്സുകളുടെ നവീകരണം സാധ്യമാക്കാവുന്നതാണ്. ജലസ്രോതസ്സുകള്‍ക്ക് സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കുക, ജലസ്രോതസ്സുകളുടെ ജൈവസാന്നിധ്യം വീണ്ടെടുക്കുക. ജലസ്രോതസ്സുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ക്കശമായി നടപ്പിലാക്കണം. സമ്പൂര്‍ണമായി മലിനപ്പെട്ട ജലസ്രോതസ്സുകള്‍ പൂര്‍വസ്ഥിതിയിലേക്ക് വീണ്ടെടുക്കുന്നതിനും ഭാഗികമായി മലിനപ്പെട്ടതിനെ മാലിന്യവിമുക്തമാക്കുന്നതിനുമുള്ള അടിയന്തരപദ്ധതികള്‍ ജനകീയപങ്കാളിത്തത്തോടെ നടപ്പാക്കാം. മാലിന്യസംസ്‌കരണത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണം.

പരിസ്ഥിതിസംരക്ഷണത്തിന് വേണ്ടി നിര്‍മ്മിച്ച നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കണം. അമിത വളപ്രയോഗം, മണലൂറ്റല്‍, കുന്നിടിക്കല്‍, വയല്‍നികത്തല്‍, ജലസ്രോതസ്സുകളുടെ കൈയേറ്റം, വനനശീകരണം, മാരകവിഷമുള്ള കീടനാശിനികളുടെ ഉപയോഗം, മാലിന്യനിക്ഷേപങ്ങള്‍ എന്നിവ ജലസ്രോതസ്സുകളെ മലിനപ്പെടുത്തുന്നതിനുള്ള പ്രധാന കാരണങ്ങളായി പ്രാദേശിക പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ നിലവിലെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ ഏകോപനം സാധ്യമാക്കുക, പരിസ്ഥിതി സൗഹാര്‍ദപരമായ വികസനപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുക, ആദിവാസിമേഖലകള്‍, പട്ടികജാതി കോളനികള്‍, നഗരചേരിപ്രദേശങ്ങള്‍, തീരദേശമേഖലകള്‍ എന്നിവടങ്ങളില്‍ പ്രത്യേക പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനം ഉള്‍പ്പെടുത്തിയുള്ള പാക്കേജ് ആവിഷ്‌കരിക്കുക, ഇത്തരം മേഖലകളിലെ പരിസ്ഥിതിപ്രശ്‌നങ്ങളും അതുമൂലം ജനജീവിതത്തില്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളും പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാനായി സമിതിയെ നിയോഗിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്.

പരിസ്ഥിതിസാക്ഷരത പദ്ധതിയുടെ ‘ഭാഗമായാണ് ജലസ്രേതസ്സുകളുടെ സ്ഥിതിവിവരപഠനം നടത്തിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ പരിപാടി നടന്നു. ജനകീയ സംരംഭം എന്ന നിലയിലാണ് സ്ഥിതിവിവരപഠനം സംഘടിപ്പിച്ചത്. 2003 വാര്‍ഡുകളിലാണ് ജലസ്രോതസ്സുകളുടെ സ്ഥിതിവിവരപഠനം നടന്നത്. ഈ പരിപാടിയുടെ ‘ഭാഗമായി 58,463 വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. എല്ലാ വാര്‍ഡുകളിലും വാര്‍ഡ് സാക്ഷരതാസമിതികളും പ്രാദേശിക പഠനസംഘങ്ങളും രൂപീകരിക്കുകയുണ്ടായി. ആകെ സര്‍വേടീം അംഗങ്ങളായി 25,101 പേര്‍ പങ്കെടുത്തു. 20 മുതല്‍ 60 വരെയുള്ള അംഗങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു സര്‍വേടീമുകള്‍. ജലസ്രോതസ്സ് പഠനയാത്രകള്‍ ജനകീയ സ്വഭാവത്തിലാണ് നടന്നത്. ഈ സംരംഭത്തില്‍ ധാരാളം പേര്‍ പങ്കെടുക്കുകയുണ്ടായി.

സംസ്ഥാനത്ത് ആകെ 3606 ജലസ്രോതസ്സുകളുടെ സ്ഥിതിവിവരപഠനമാണ് നടത്തിയത്. ഇതിന്റെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. കുളങ്ങള്‍ 1302, തോടുകള്‍ 941, പുഴയുടെ ‘ഭാഗങ്ങള്‍ 153, പൊതുകിണറുകള്‍ 1107, മറ്റുള്ളവ 87 കായല്‍’ാഗങ്ങള്‍ 16. അതായത് 36.1% കുളങ്ങളും, 26% തോടുകളും 4.25 % പുഴകളും 30.7 % പൊതുകിണറുകളും ഉള്‍പ്പെടുന്നു. 2.4 % ജലസ്രോതസ്സുകള്‍ മറ്റുള്ളവയുടെ ഗണത്തില്‍പ്പെടുന്നു. ഇടുക്കി മേഖലകളില്‍ നീര്‍ച്ചാലുകള്‍, ഓലികള്‍ എന്നിവയും കാസര്‍ഗോഡ് ജില്ലയില്‍ പള്ളങ്ങളും മറ്റുള്ളവയുടെ ഗണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ കനാല്‍ തുടങ്ങിയവയും മറ്റള്ളുവയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയതായി കാണാം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുളങ്ങള്‍ പഠനവിധേയമായത് പാലക്കാട് ജില്ലയിലാണ്. കൂടുതല്‍ പൊതുകിണര്‍ പഠനവിധേയമായത് തൃശൂര്‍ ജില്ലയും ഏറ്റവും കൂടുതല്‍ തോടുകള്‍ പഠനവിധേയമാക്കിയത് തിരുവനന്തപുരം ജില്ലയുമാണ്. നദിയുടെ ഭാഗങ്ങള്‍ മിക്ക ജില്ലകളിലും സ്ഥിതിവിവരപഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. അതുപോലെ കായലുകളുടെ ‘ഭാഗങ്ങളും പഠനവിധേയമായിട്ടുണ്ട്. ചുരുക്കത്തില്‍ കേരളത്തിലെ ഏതാണ്ട് എല്ലാ ജലസ്രോതസ്സുകളുടെയും സാമ്പിളുകള്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ പഠനറിപ്പോര്‍ട്ട് അവതരിപ്പിക്കുന്ന കണ്ടെത്തലുകള്‍ കേരളത്തിന്റെ ആകെ ജലസ്രോതസ്സുകളെ സംബന്ധിച്ചുളള സാമ്പിള്‍ പഠനറിപ്പോര്‍ട്ടായി പരിഗണിക്കാന്‍ കഴിയുന്നതാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button