വീണ്ടും തിരഞ്ഞെടുപ്പ് ചൂടു പിടിക്കുകയാണ്. ഹിമാലയം ഇന്ത്യയ്ക്ക് മുന്നില്‍ മഞ്ഞു മലയായി വീണ്ടും നില്‍ക്കുന്നു. നേപ്പാള്‍, ഭൂട്ടാന്‍, തുടങ്ങിയ ഇടങ്ങളില്‍ ചൈനീസ് സൈനിമാര്‍ കൂടുതല്‍ ഇടം പിടിക്കുകയും ദോക് ലായില്‍ പ്രതിസന്ധി ഉരുണ്ടു കൂടുകയും ചെയ്യുന്ന ഒരു സാഹചര്യം ആശങ്കയായി നില്‍ക്കുന്നു. അതിനിടയിലാണ് നേപ്പാളിലെ രണ്ടു കമ്യൂണിസ്റ്റ് സഖ്യങ്ങളുടെ ഒത്തു ചേരല്‍. കെ പി ഒലിയുടെ ഐക്യ മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് പാര്‍ട്ടിയും പുഷ്പ കമല്‍ ദഹലിന്റെ മാവോയിസ്റ്റ് സെന്റര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ ശക്തരായി മുന്നിട്ടു നില്‍ക്കുകയാണ്. ഒലിവീണ്ടും പ്രധാന മന്ത്രിയാകുമെന്നു സൂചനകളും ശക്തമായി.
ഈ ഘട്ടത്തില്‍ ഒരു തിരിഞ്ഞു നോട്ടം. ഇന്ത്യയുമായി നേപ്പാളിന്റെ പുതിയ സഖ്യം എങ്ങനെയാകും?. എന്തുകൊണ്ടെന്നാല്‍ 2015-16 കാലഘട്ടത്തില്‍ ഒലി ആദ്യം പ്രധാനമന്ത്രി ആയിരുന്ന സമയം നരേന്ദ്ര മോഡി സര്‍ക്കാരുമായുള്ള ബന്ധം അത്ര നല്ലതായിരുന്നില്ല. ചൈനയുമായി ഏറെ അടുപ്പമുള്ള നേതാവാണ് ഒലി. ഇന്ത്യന്‍ അനുകൂലികള്‍ക്ക് എന്നും എതിരുമാണ് ഒലി. അതുകൊണ്ട് തന്നെ പലപ്പോഴും മാധേശികളുടെ വിഷയത്തില്‍ നരേന്ദ്ര മോഡിയുടെ പരോക്ഷ പിന്തുണ ഉണ്ടെന്നു ഒലി വിശ്വസിക്കുന്നുമുണ്ട്. മുന്പ് മാധേശി പ്രക്ഷോഭ കാലത്ത് ഇന്ത്യന്‍ റോഡുകള്‍ ഉപരോധിക്കുകയും എണ്ണ അടക്കമുള്ള സാധനങ്ങള്‍ നേപ്പാളില്‍ ദൌര്‍ലഭ്യം വരുത്തിയതിനു പിന്നില്‍ മോഡിയാണെന്നുമുള്ള ആരോപണവുമായി ഒലി എത്തിയിരുന്നു . അന്ന് ഇന്ത്യ അതിശക്തമായി ഇത് നിഷേധിച്ചിരുന്നു. പക്ഷെ അത് വിശ്വസിക്കാന്‍ കൂട്ടാക്കാതെ പുതിയ ആരോപണം ഉയര്‍ത്തി വീണ്ടും രംഗത്ത് വരുകയാണ് ഒലി ചെയ്തത്. ഇന്ത്യന്‍ സ്ഥാനപതി രഞ്ജിത്ത് റായ് നേപ്പാള്‍ പ്രധാനമന്ത്രിയെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുക ആണെന്ന ആരോപണം ഒലി ഉയര്‍ത്തിരുന്നു. റായിയെ നേപ്പാളില്‍ നിന്നും പുറത്താക്കാനും ഒലി ശ്രമിച്ചിരുന്നു. എന്നാല്‍ ഭരണം കൈയ്യില്‍ നിന്നും പോകുകയും ഒലി പുറത്താവുകയും ചെയ്ത കാഴ്ചയാണ് പിന്നീട് നേപ്പാളില്‍ ഉണ്ടായത്. മാവോയിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രചണ്ഡയും പിന്തുണ പിന്‍വലിച്ചതാണ് ഒലിയുടെ നാടകീയമായ വീഴച്യ്ക്ക് പിന്നില്‍. 2008–ലും പ്രധാനമന്ത്രിപദം അലങ്കരിച്ചിട്ടുള്ള പുഷ്പകുമാർ ദഹൽ എന്ന പ്രചണ്ഡ തന്റെ പരമ്പരാഗത രാഷ്ട്രീയ വൈരികളായ നേപ്പാളി കോൺഗ്രസുമായി കൈകോർത്തുകൊണ്ട് ഒലിയ്ക്ക് പിന്നാലെ അടികാരത്തില്‍ കയറി. കേവലം ഒമ്പതു മാസത്തേക്കുള്ള ഒരു അധികാര ഉടമ്പടിയാണ് പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോൺഗ്രസുമായി പ്രചണ്ഡ ഉണ്ടാക്കിയിരിക്കുന്നത്. അതിനുശേഷം ഒമ്പതു മാസം നേപ്പാളി കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദ്യുബ പ്രധാനമന്ത്രിപദം അലങ്കരിക്കും. 2018 ആദ്യം തുടങ്ങുന്ന പൊതു തെരഞ്ഞെടുപ്പിനെ യോജിച്ചു നേരിടാനും പ്രചണ്ഡയും നേപ്പാളി കോൺഗ്രസും ധാരണയിൽ എത്തിയിട്ടുണ്ട്.
ഇന്ത്യയുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും വ്യത്യസ്ത നിലപാടുകളുള്ള വ്യക്‌തിയാണു പ്രചണ്ഡ. 2008–ൽ ഒരുവർഷം മാത്രമേ അധികാരത്തിൽ തുടർന്നുള്ളൂവെങ്കിലും അദ്ദേഹം ഇന്ത്യ– നേപ്പാൾ ബന്ധത്തിൽ കടുത്ത വിഘാതങ്ങളാണു സൃഷ്‌ടിച്ചത്. നേപ്പാൾ പ്രധാനമന്ത്രിമാരുടെ പതിവുചിട്ടകൾ തെറ്റിച്ചുകൊണ്ട് അദ്ദേഹം ഇന്ത്യാ സന്ദർശനത്തിനു മുമ്പേ ചൈനീസ് സന്ദർശനം നടത്തി. ഇന്ത്യൻ നയതന്ത്രവൃത്തങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു ഇത്. ലോകത്തിലെ തന്നെ ഏറ്റവും ദാരിദ്ര്യത്തിലുള്ളവരെ പേറുന്ന രാജ്യങ്ങളിലൊന്നായ നേപ്പാളിന് ഊർജവും തേജസും പരമ്പരാഗതമായി നൽകുന്നത് അതിന്റെ ഇന്ത്യാ അധിഷ്ഠിതമായ വിദേശനയമായിരുന്നു. അതിന്റെ കടയ്ക്കലാണു ചൈനീസ് കൂറിലൂടെ മാവോവാദികൾ 2008ൽ കത്തിവച്ചത്. നേപ്പാളിനെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന പ്രധാന വാണിജ്യപാത ഇന്ത്യ വഴിയാണ് കടന്നുപോവുന്നത്. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ നാടാണു നേപ്പാൾ. ഗൗതമബുദ്ധന്റെ ജന്മസ്‌ഥലം സ്‌ഥിതി ചെയ്യുന്നതും നേപ്പാളിലാണ്. 1768 മുതൽ പരമാധികാര രാജ്യമാണു നേപ്പാൾ. അതായതു ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശരാഷ്ട്രങ്ങളിലൊന്ന്. ലോകത്തിലെ ഏറ്റവും ഉയരമുള്ള 10 കൊടുമുടികളിൽ എട്ടും സ്‌ഥിതി ചെയ്യുന്നതു നേപ്പാളിലാണ്. 2005ൽ രാജാധികാരം ഇല്ലായ്മ ചെയ്യുന്നതുവരെ ലോകത്തിലെ ഏക ഹിന്ദുരാഷ്ട്രം നേപ്പാളായിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ 82 ശതമാനത്തോളവും ഹിന്ദുക്കളാണ്. ഇതിനിടെ ഹിന്ദുത്വവാദവും ആ രാജ്യത്തു ശക്‌തിപ്രാപിക്കുന്നുണ്ട്.
ഇപ്പോള്‍ പഴയ കമ്യൂണിസ്റ്റ് വൈരികള്‍ ഒരുമിച്ച് ചേര്‍ന്ന് അധികാരം പിടിച്ചെടുക്കാന്‍ ഒരു ശ്രമം നടത്തുകയാണ്. ഇന്ത്യയോടു എങ്ങനെയാകും ഇവരുടെ പുതിയ സഖ്യം എന്ന ആശങ്ക സ്വാഭാവികം. വിദ്വേഷത്തിന്റെ വഴിയാണ് ഇവര്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ അതിനെ തുടക്കത്തില്‍ തന്നെ നശിപ്പിക്കാന്‍ മോഡിയും കൂട്ടരും ശ്രമിക്കും. ഇന്ത്യയുടെ അഖണ്ഡത കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാര്‍ വികസന വികസനേതര കാര്യങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ശക്തമായിരിക്കും.
Post Your Comments