കൊച്ചി: പേര് നഷ്ടപ്പെട്ട വിഷയത്തിൽ കൃത്യമായ ഉത്തരം നൽകാത്ത കെഎസ്ആർടിസിക്കെതിരെ വിവരാവകാശ കമ്മീഷൻ നടപടിക്കൊരുങ്ങുന്നു. ഇതിന് മുന്നോടിയായി കമ്മീഷൻ കെ എസ് ആർ ടി സിക്ക് നോട്ടീസ് അയച്ചു. അഡ്വ. ഡി ബി ബിനു നൽകിയ അപ്പീലിലാണ് വിവരാവകാശ നിയമപ്രകാരം നടപടിയെടുക്കുന്നത്.
കെഎസ്ആർടിസിയുടെ പേരിൽ കേരള സർക്കാരും കർണാടക സർക്കാരും തമ്മിൽ പ്രശ്‌നം നടന്നുകൊണ്ടിരിക്കുകയാണ്. 1965 മുതൽ കേരളം ഉപയോഗിച്ച് വന്നിരുന്ന കെ എസ് ആർ ടി സി എന്ന പേര് അഞ്ച് വർഷം മുമ്പ് കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ കേന്ദ്ര ട്രേഡ് മാർക്ക് രജിസ്ട്രേഷൻ വകുപ്പിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇതേ തുടർന്ന് കർണാടകത്തിലേക്ക് സർവീസ് നടത്തുന്ന ബസ്സുകളിൽ നിന്നും കെഎസ്ആർടിസി എന്ന് എഴുതിയിരുന്നത് മാറ്റുകയും ചെയ്തു.
ബ്രാൻഡ് നെയിം യഥാസമയം രജിസ്റ്റർ ചെയ്യാതിരുന്ന ഉദ്യോഗസ്ഥർക്ക് എതിരെ സ്വീകരിച്ച നടപടി ഉൾപ്പെടയുള്ള മൂന്നു കാര്യങ്ങൾക്കാണ് വിവരാവകാശ നിയമ പ്രകാരം മറുപടി ആവശ്യപ്പെട്ടത്. എന്നാൽ വിവരം നൽകാനാവില്ലെന്ന് കെഎസ്ആർടിസി മറുപടി നൽകി. ഈ മറുപടി കമ്മീഷന് തൃപ്തികരമായി തോന്നിയില്ല. തുടർന്നാണ് സെക്ഷൻ 20 അനുസരിച്ച് പിഴ ഈടാക്കുന്നതടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments