KeralaLatest News

സ്ത്രീകളിലെ സ്വയംഭോഗം ചർച്ചയാകുന്ന സാഹചര്യത്തിൽ ബാലചന്ദ്ര മേനോന്‍ പ്രതികരിക്കുന്നു

സ്ത്രീകളിലെ സ്വയംഭോഗം ചർച്ചയാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. ഒരു ദിനപത്രം നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വനിതാ ദിനത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഈ വിഷയം തന്നെ തെരഞ്ഞെടുത്തതു കൊണ്ട് , പലരും ഗോപ്യമായി കൈകാര്യം ചെയ്യുന്ന ഒന്നിനെ ഒരു കൂസലും കൂടാതെ മഹിളകള്‍ പരസ്യമായി തലനാരിഴ കീറി അവലോകനം ചെയ്യുന്നതു കൊണ്ട് സ്ത്രീ പുരുഷനു തുല്യമാകുമെന്നു കരുതുന്നുണ്ടോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

അലസമായ മൗനത്തിനു ശേഷം വീണ്ടും …
ഏവർക്കും സുഖമെന്ന് കരുതട്ടെ .

നന്നായി വിശന്നാൽ മാത്രമേ മൃഗങ്ങൾ ഭക്ഷണത്തിനായി ഇരയെ കൊല്ലാറുള്ളു എന്ന് കേട്ടിട്ടുണ്ട് . അതായത്, ഏതു നേരവും ‘ചക്കാത്തിനാണെങ്കിൽ ‘ പ്രത്യേകിച്ചും ,ഒരു മടിയുമില്ലാതെ ഭക്ഷിക്കുന്ന മഹാമനസ്കത മനുഷ്യന് സ്വന്തം …

എഴുത്തിന്റെ കാര്യത്തിൽ ഞാൻ ഒരു മൃഗമാണെന്നു തോന്നുന്നു . എന്തെന്നാൽ ” അയ്യോ! ഇന്ന് ഒന്നും എഴുതിയില്ലല്ലോ” എന്ന് ഞാൻ ആലോചിക്കാറില്ല . എന്നെ കൊണ്ട് എഴുതിക്കുന്നതു ചുറ്റുവട്ടം ആണെന്ന് പറയാം. അതിനു പ്രേരണയായി ഒരു ‘വിമ്മിട്ടം’ ഉള്ളിൽ തോന്നും . കഴിഞ്ഞ കുറെ മണിക്കൂറുകളായി ആ ‘വിമ്മിട്ടം’ എന്നെ ബുദ്ധിമുട്ടിക്കുന്നു . അതുകൊണ്ടു കുറിക്കുകയാണ്…

‘ഉണ്ടുകഴിഞ്ഞ നായർക്ക് ഒരു വിളി തോന്നി.’ എന്നോ ‘ കടന്നൽ കൂട്ടിൽ കല്ലെറിയേണ്ട എന്തേലും കാര്യമുണ്ടോ ‘ എന്നതെല്ലാം എന്റെ മനസ്സിലൂടെ കടന്നു പോയതിനെ അതിജീവിച്ചിട്ടാണ് ഈ കുറിപ്പ് . .
തുടക്കത്തിലേ ഒന്ന് പറഞ്ഞോട്ടെ ….ഞാൻ ഒരു സ്ത്രീ വിദ്വേഷിയല്ല എന്ന് മാത്രമല്ല ചിന്തകളിലും വാക്കുകളിലും ആഖ്യാനങ്ങളിലും സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ആൾ ആണെന്നുള്ളതിനു എന്റെ ഇന്നു വരെയുള്ള സിനിമകൾ തന്നെ സാക്ഷ്യം. നാം ജീവിക്കുന്ന സമൂഹത്തിന്റെ ശീലുകൾ കണ്ടാണ് നാം പെരുമാറുന്നത് അല്ലെങ്കിൽ പെരുമാറേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു . എന്തെങ്കിലും കാട്ടിക്കൂട്ടിയിട്ടു ” ഇന്നലെ ചെയ്തോരബദ്ധം നാളത്തെ ആചാരമാകാം ‘എന്ന ഉദ്ധരണിയിൽ ആശ്വാസം കണ്ടെത്തരുത് . ഭരണഘടനയിൽ തന്നെ കീഴ് വഴക്കങ്ങൾക്കു (CUSTOMS) അങ്ങേയറ്റത്തെ വില നാം കല്പിക്കാറുമുണ്ട് .നമുക്ക് നമ്മെ വെളിവാക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശങ്ങൾ അനുവദിക്കുന്നുമുണ്ട് .ഇത്രയും പരത്തിപറഞ്ഞതിന് ശേഷം കാര്യത്തിലേക്കു കടക്കാം …

ഇന്നലെ വനിതാദിനവുമായി ബന്ധപ്പെട്ടു മാധ്യമങ്ങൾ പലരീതിയിൽ ബോധവൽക്കരണം നടത്തുന്നുണ്ടായിരുന്നു. ലിംഗവ്യത്യാസം ഒരിക്കലും കാണിക്കരുത് എന്ന അടിസ്ഥാനതത്വമാണ് എല്ലാറ്റിനും ആധാരം. എന്നാൽ LADIES FIRST , LADIES ONLY എന്നീ പ്രയോഗങ്ങൾ സുലഭമായി ഇപ്പോഴും അത്യാവശ്യങ്ങൾക്കു ഉപകാരപ്പെടുന്നുമുണ്ട്. എന്തിനധികം പറയുന്നു ..”.ഒരു സ്ത്രീയോട് അങ്ങിനെ പറയാമോ , പെരുമാറാമോ എന്ന് വേണ്ട ഒരു സ്ത്രീ നിൽക്കുമ്പോൾ അങ്ങിനെ ഒരു സംസാരമുണ്ടാകാമോ ” എന്ന് വരെ വാദിക്കുന്ന സദാചാരക്കാർക്കും ഇന്നും ഒരു ക്ഷാമവുമില്ല .
എന്നെ ഞെട്ടിച്ചത് വനിതാദിനം സ്പെഷ്യലായി ഒരു ദിനപത്രത്തിൽ വനിതകൾ നടത്തിയ ഒരു ചർച്ചയാണ് …

വിഷയം സ്ത്രീകൾക്കിടയിലെ സ്വയം ഭോഗം അഥവാ MASTURBATION !

എന്താണ് ഇതിന്റെ ഉദ്ദേശം ? വനിതാ ദിനത്തിൽ ചർച്ച ചെയ്യാൻ ഈ വിഷയം തന്നെ തെരഞ്ഞെടുത്തതുകൊണ്ട് , പലരും ഗോപ്യമായി കൈകാര്യം ചെയ്യുന്ന ഒന്നിനെ ഒരു കൂസലും കൂടാതെ മഹിളകൾ പരസ്യമായി തലനാരിഴ കീറി അവലോകനം ചെയ്യുന്നതു കൊണ്ട് സ്ത്രീ പുരുഷനു തുല്യമാകുമെന്നു കരുതുന്നുണ്ടോ? ഇതിനേക്കാൾ ഭംഗിയായി, നാം പുറത്തുപറയാൻ ലജ്ജിക്കുന്ന, എന്നാൽ, സ്വകാര്യതയിൽ ആവോളം ആസ്വദിക്കാൻ പറ്റുന്ന കിടക്കറവിവരങ്ങളുടെ ഓഡിയോ ക്ലിപ്പുകൾ യൂ റ്റിയൂബിൽ സുലഭമാണ്. ആ പ്രവണതയെ നാം എങ്ങിനെ ന്യായീകരിക്കും ?

ആർത്തവത്തിൽ തുടങ്ങിയാണ് ഈ അപഥസഞ്ചാരം . സ്വാമി അയ്യപ്പനെ ഒരു കാരണമാക്കി ആർത്തവം എന്ന നിരുപദ്രവമായ , ജന്തുശാസ്ത്രപരമായ ഒന്നിനെ രാഷ്ട്രീയവൽക്കരിച്ചു ‘ആർപ്പോ ആർത്തവം ‘ എന്ന ഒരു പ്രതിഭാസം വരെയാക്കി ! ആർത്തവം ഇന്നലെ ആരും കണ്ടുപിടിച്ചതല്ല .പണ്ടുകാലത്ത് . ‘പുറത്തുമാറി ‘ എന്നും ‘തീണ്ടാരിയാ ‘ എന്നുമൊക്കെ അടക്കിപറഞ്ഞിരുന്ന ഒന്നിന് ബുദ്ധിജീവികൾക്കിടയിൽ ഇടം കിട്ടിയത് ഇടക്കാലഘട്ടത്തിൽ ഏതോ പുരോഗമനസാഹിത്യകാരൻ (‘?)’ആർത്തവരക്തത്തിന്റെ ചുവപ്പു നിറത്തെ അസ്തമയ സന്ധ്യയുമായി താരതമ്യം ചെയ്തപ്പോഴാണ്..ആർത്തവത്തെപ്പറ്റി സമൂഹത്തിൽ വനിതകൾ അധരവ്യായാമം നടത്തിയാൽ സ്ത്രീ ശാക്തീകരണം ഉറപ്പായും ഉണ്ടാകുമോ ?

എനിക്ക് തോന്നുന്നു …സ്ത്രീയെ വില്പനച്ചരക്കാക്കുന്നത് സ്ത്രീകൾ തന്നെയാണ് . സ്ത്രീകൾക്കു പരസ്യമായി സംവദിക്കാൻ ആർത്തവവും സ്വയംഭോഗവും വിഷയങ്ങളായി കണ്ടെത്തുന്നവരുടെ കെണിയിൽ ‘ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി’ കൈമോശം വരരുത്. വനിതകളുടെ സജീവമായ ശ്രദ്ധ പതിയേണ്ട എന്തെന്തു വകകൾ നമ്മുടെ സമൂഹത്തിലുണ്ട്? യൊവ്വനയുക്തയായ ഒരു വനിതയുടെ തുറന്ന മാറിടത്തിൽ ഒട്ടിച്ചേർന്നു പാലുകുടിക്കുന്ന ഒരു ദൃശ്യം കവർ ഫോട്ടോ ആയി കാണിച്ചു നാല് കാശ് ഉണ്ടാക്കാനുള്ള കച്ചവട ശ്രമത്തെ മുലയൂട്ടൽ വാരത്തിന്റെ പെടലിക്ക് കെട്ടിവെക്കുന്ന അധമമായ ചിന്തയോട് യോജിക്കാൻ കഴിയുന്നില്ല .

ഞാൻ മനസ്സിലാക്കുന്നത് ഇവിടെ ചിലർ സ്ത്രീകളെ വെച്ച് രാഷ്ട്രീയം കളിക്കുകയാണ് . പുരുഷ സമത്വം എന്ന മോഹം കൊതിപ്പിച്ചു മാധ്യമങ്ങ്ങളും സംഘടനകളും ചുടു ചോറ് വാരിക്കുകയാണ് .ഈ അർത്ഥമില്ലാത്ത മാത്സര്യം ഒഴിവാക്കാനാണ് നാം അർത്ഥനാരീശ്വരസങ്കല്പം കണ്ടെത്തിയത് .ഞാൻ അതിന്റെ ആരാധകനാണ് .ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിലും ഒരു സ്ത്രീയുടെ നിഴൽ ഉണ്ടാകും എന്ന് വെറുതെയല്ല പറയുന്നത് എന്ന് ഓർക്കുക .

എനിക്ക് പറയാനുള്ളത് ഇവിടെ നമുക്ക് ഇടയിൽ അതായത് ആണിനും പെണ്ണിനും ഇടയിൽ ഒരു പ്രശ്‌നവുമില്ല . അഥവാ ഉണ്ടായാൽ തന്നെ നാം അത് ഒരു നോട്ടം കൊണ്ട് അല്ലെങ്കിൽ കള്ളച്ചിരി കൊണ്ട് പരിഹരിക്കും . ‘ ചേട്ടന് പണ്ടത്തെപ്പോലെ എന്നെ ഇഷ്ട്ടമല്ല ‘ എന്ന് പറഞ്ഞു കേൾക്കുമ്പോൾ വഴക്കുണ്ടാക്കി ഫാമിലി കോർട്ടിൽ പോകണ്ട . കൂടുതൽ സ്നേഹവും പരിചരണവും കൊടുത്താൽ മാത്രം മതി .പുരുഷന് ചെയാവുന്ന എന്തും സ്ത്രീക്ക് പുഷ്പ്പം പോലെ ചെയ്യാൻ പറ്റുമെന്ന് ഞാൻ ശിരസ്സു കുനിച്ചു പറയുന്നു. ഒരുപക്ഷെ പെട്ടെന്നുണ്ടാകുന്ന ഒരു പ്രശ്നത്തെ നയത്തിൽ കൈകാര്യം ചെയ്യാനും പരിചയമില്ലാത്ത ഒരു വ്യക്തിയെ ശരിയായ രീതിയിൽ വിലയിരുത്താനും പുരുഷനേക്കാൾ സാമർഥ്യം സ്ത്രീക്കാണെന്നാണ് എന്റെ അനുഭവം ..

യാദൃച്ഛികമാവാം വനിതാദിനത്തിൽ തന്നെ വനിതാ പൈലറ്റിനോട് ഒരു ടാക്സി ഡ്രൈവർ അപമര്യാദയായി പെരുമാറി എന്ന വാർത്തയും വായിച്ചുകണ്ടു. സ്ത്രീകൾ മാത്രം മേധാവിത്വം വഹിക്കുന്ന ഒരു സിനിമയെപ്പറ്റിയും വായിച്ചു. പുരുഷ സാന്നിധ്യം വർജ്യമാണെന്നൊരു സന്ദേശം നൽകുന്നതിൽ എന്താണർത്ഥം ?

അനാരോഗ്യകരമായ ഈ പ്രവണത അഭിലഷണീയമല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം . നാം സ്വയം നന്നാവുകയും പരസ്പ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്കുക .( ഞാൻ ഇത്രയും പറഞ്ഞതുകൊണ്ട് ലോകം നന്നായിക്കോളും എന്ന ധാരണയൊന്നും എനിക്കില്ല എന്ന് കൂടി സൂചിപ്പിച്ചുകൊള്ളട്ടെ .

പിന്നെ ,പറയേണ്ടത് നിങ്ങളോടു പറഞ്ഞപ്പോൾ ഒരു ആശ്വാസം. ഇപ്പോഴത്തെ മാധ്യമ വിചാരണക്ക് ഇങ്ങനെ വിധേയരാകാൻ തുനിഞ്ഞാൽ നാളെ ഏതാനും പൂർണ്ണ ഗർഭിണികൾ ഒത്തിരുന്നു ഗർഭം ധരിക്കുന്ന വേളയിലെ മധുര സ്മൃതികൾ പങ്കു വെച്ചെന്നിരിക്കും . അതിന്റെ copyright ഗര്ഭസ്‌ഥശിശുവിനാണെന്നു പോലും ഓർക്കണമെന്നില്ല .

അല്ലെങ്കിലും പെണ്ണായാൽ ‘ഇച്ചിരി’ നാണം വേണം. കാവ്യഭാവന പറയുന്ന പോലേ ‘കാലുകൊണ്ട് നഖം ‘ വരയ്ക്കണം എന്നൊക്കെ പറയാൻ ഞാൻ ‘പോഴനൊ’ ന്നുമല്ല. എപ്പോഴും നാണിക്കണമെന്നുമില്ല . നാണം വരുമ്പോൾ അതിനെ തടയാതിരുന്നാൽ മതി . നാണിച്ചാൽ എന്റെ ‘മൂച്ചൊക്കെ’ പോകും എന്ന അബദ്ധധാരണ വേണ്ട .അല്ലെങ്കിൽ തന്നെ നാണമില്ലാത്ത പെണ്ണ് ഉണ്ടോ എന്ന് എനിക്ക് സംശയമാണ് .
അല്ലെങ്കിൽ കോടതി എന്തിനാ ഇപ്പോഴും ചില കേസുകൾ IN CAMERA’ കേൾക്കുന്നത് ?
എന്തിനാ വനിതാ ജഡ്ജി വേണമെന്ന് പറയുന്നത് ?
ഞാൻ സമാഹരിക്കുന്നു .
നമ്മൾ ആണും പെണ്ണും പരസ്പ്പരം സ്നേഹിച്ചും ബഹുമാനിച്ചും കഴിയും . അണ്ടിയാണോ മാങ്ങയാണോ മൂത്തത് എന്ന അന്വേഷണം ആര് വേണമെങ്കിൽ നടത്തട്ടെ ..That is their BUSINESS ..
ഫേസ് ബുക്ക് മിത്രങ്ങൾക്കു എനിക്ക് തുറന്നെഴുതാം …

that’s ALL your honour!

https://www.facebook.com/SBalachandraMenon/photos/a.493079390735691/2214363375273942/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button