KeralaLatest News

വീട്ടുകാരെ ഉപേക്ഷിച്ച് സ്വന്തമാക്കിയ പ്രണയ ജീവിതം ശാപമായി മാറിയ യുവതി അവസാനം തെരഞ്ഞെടുത്തത് മരണത്തിന്റെ വഴി : ഭര്‍ത്താവ് റിമാന്‍ഡില്‍

കൊലപാതകമാണോ ആത്മഹ്യയാണോ എന്ന് വ്യക്തത വരുത്തണമെന്ന് പൊലീസ്

കൊല്ലം: വീട്ടുകാരെ ഉപേക്ഷിച്ച് സ്വന്തമാക്കിയ പ്രണയ ജീവിതം ശാപമായി മാറിയ യുവതി അവസാനം തെരഞ്ഞെടുത്തത് മരണത്തിന്റെ വഴി. പ്രിയങ്ക എന്ന യുവതിയാണ് ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന് സ്വയം മരണത്തിന്റെ വഴി തെരഞ്ഞെടുത്തത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് സജു ഇപ്പോള്‍ റിമാന്‍ഡിലാണ്. ചവറ തെക്കുംഭാഗം മാലിഭാഗത്ത് സജു ഭവനില്‍ സജുവിനെയാണ് (27) 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ബുധനാഴ്ചയാണ് സജുവിന്റെ ഭാര്യ പ്രിയങ്ക (23) തീപ്പൊള്ളലേറ്റ് മരിച്ചത്.

എല്ലാമെല്ലാമായ സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ചാണ് പ്രിയങ്ക സജുവിനൊപ്പം ഇറങ്ങിത്തിരിച്ചത്. വീടിന് സമീപത്തുതന്നെയുള്ള സജുവുമായി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. വീട്ടിലറിഞ്ഞപ്പോള്‍ മതങ്ങളുടെ വേലിക്കെട്ടും മറ്റ് വിഷയങ്ങളും തടസമായി. ഒടുവില്‍ പ്രിയങ്ക 2017ഏപ്രില്‍ 6ന് രാത്രിയാണ് സജുവിനൊപ്പം ഇറങ്ങിപ്പോയത് . പതിനഞ്ച് ദിവസം മറ്റൊരു നാട്ടില്‍ താമസിച്ചു. തിരികെ സജുവിന്റെ വീട്ടിലേക്ക് എത്തിയപ്പോഴേക്കും സ്വന്തംവീട്ടുകാര്‍ പ്രിയങ്കയ്ക്ക് അന്യരായി മാറി. നാണക്കേടും വിഷമവും സഹിക്കാനാവാതെ പ്രിയങ്കയുടെ മാതാപിതാക്കള്‍ തങ്ങളുടെ വസ്തുവും വീടും വിറ്റ് വാക്കനാട് സ്ഥലം വാങ്ങി താമസവും മാറി. ഇരുവീട്ടുകാരും തമ്മില്‍ പിന്നീട് ഒരു ബന്ധവും ഉണ്ടായില്ല. എങ്കിലും ഇടയ്ക്കിടെ പ്രിയങ്ക അമ്മ ശശികലാദേവിയെ ഫോണ്‍ ചെയ്തുതുടങ്ങി. പ്രിയങ്ക ഗര്‍ഭിണി ആയവേളയിലാണ് അമ്മയുമായി ഫോണിലുള്ള വിളി കൂടിയത്.

വീട്ടിലെ പീഡനങ്ങള്‍ അപ്പോഴൊക്കെ അവള്‍ അമ്മയോട് ചെറുതായി സൂചിപ്പിക്കുകയും ചെയ്തു. മനസ്സിന്റെയും ശരീരത്തിന്റെയും വിഷമങ്ങള്‍ അബോര്‍ഷനിലെത്തി. പിന്നീട് തീര്‍ത്തും ബുദ്ധിമുട്ടിലേക്ക് മാറുകയായിരുന്നു. ബി.എഡ് പാസായതിനാല്‍ ശാസ്താംകോട്ടയിലെ സ്വകാര്യ സ്‌കൂളില്‍ പ്രിയങ്ക അദ്ധ്യാപികയായി ജോലിക്ക് കയറി. ശമ്പളത്തെക്കാള്‍ രാവിലെ മുതല്‍ വൈകിട്ടുവരെയുള്ള സമയം തള്ളാനൊരു ആശ്വാസ മാര്‍ഗ്ഗമായിട്ടാണ് ഈ ജോലി പ്രിയങ്ക കണ്ടത്. പുലര്‍ച്ചെ എഴുന്നേറ്റ് ആഹാരം പാകം ചെയ്യുന്നതുള്‍പ്പടെ ജോലിത്തിരക്ക് തുടങ്ങും. സ്‌കൂളില്‍ നിന്നുവന്നാലും ജോലിയ്ക്ക് കുറവില്ല. പിന്നാലെ മദ്യ ലഹരിയിലെത്തുന്ന സജുവിന്റെ കൊടിയ മര്‍ദ്ദനങ്ങളും. വെറുംകയ്യോടെ രാത്രിയില്‍ ഇറങ്ങിച്ചെന്നതിന്റെ നീരസം അന്നുമുതല്‍ കാട്ടുന്നതാണ്.

നേരിട്ട് പറഞ്ഞില്ലെങ്കിലും അയല്‍ക്കാരില്‍ നിന്നും മറ്റുമായി പ്രിയങ്കയുടെ വീട്ടുകാര്‍ ഇതൊക്കെ അറിയുന്നുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് വഴക്കുകൂടി തള്ളിയിട്ടപ്പോള്‍ പ്രിയങ്കയുടെ കാലിന് പൊട്ടലേറ്റിരുന്നു. ആശുപത്രിയില്‍ നിന്ന് മടങ്ങി വീട്ടിലെത്തിയപ്പോഴും പീഡനങ്ങള്‍ക്ക് കുറവുണ്ടായില്ല. ഒടുവില്‍ അവള്‍ മരണത്തെ സ്വയം വരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.

ആത്മഹത്യയോ കൊലപാതകമോ എന്നതില്‍ ഇനിയും വ്യക്തത കൈവരാനുണ്ട്. മരണത്തിലെ ദുരൂഹത ആദ്യദിനത്തില്‍ത്തന്നെ ബോദ്ധ്യപ്പെട്ടതിനാല്‍ സജുവിനെ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്യുകയും ഇന്നലെ കോടതി റിമാന്‍ഡ് ചെയ്യുകയുമുണ്ടായി. ഈ ആഴ്ച സജുവിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നാണ് തെക്കുംഭാഗം പൊലീസ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button