തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്തെ ഇ.എം.എസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഓർത്തെടുക്കുകയാണ് മകളും വനിതാ കമ്മീഷൻ അംഗവുമായ ഇ.എം. രാധ. തെരഞ്ഞെടുപ്പ് കാലത്ത് അച്ഛൻ നടത്തിയിരുന്ന ഫലപ്രവചനങ്ങള്‍ ഒരിക്കലും തെറ്റിയിരുന്നില്ലെന്ന് മകൾ പറയുന്നു.
ജയിക്കുന്നവരെയും തോൽക്കുന്നവരെയുംക്കുറിച്ച് അച്ഛന് കൃത്യമായ ധാരണയുണ്ടാകും. അത് തുറന്നുപായുകയും ചെയ്യും. ഫലം വന്നുകഴിയുമ്പോൾ ഞങ്ങൾ അമ്പരന്നുപോകാറാറുണ്ട്. വോട്ട് പെട്ടിയിലായിക്കഴിഞ്ഞാൽ പിന്നെ അച്ഛന്‍ വളരെ കൂളാണ്. ടെൻഷൻ ഇല്ലാതെ ചെയ്യാനുള്ള ജോലികളൊക്കെ ചെയ്യുക കർമം പിന്നാലെ വരുമെന്ന് അദ്ദേഹം പറയുമായിരുന്നു.
എല്ലാ തെരഞ്ഞെടുപ്പ് വരുമ്പോഴും അച്ഛനുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന കാലത്തു തന്നെ ഇനി മത്സരിക്കാനില്ലെന്ന് അച്ഛനെടുത്ത തീരുമാനം ഇന്നും വിസ്‌മയമായി തോന്നുന്നുണ്ട്, ഈ മകള്‍ക്ക്. ഇനി പുതിയ ആളുകള്‍ മത്സരിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നയം.റാന്തലിന്റെ വെട്ടത്തില്‍ കോളാമ്പി മെെക്കില്‍ പ്രസംഗിക്കുന്ന അച്ഛന്റെ രൂപം മറന്നിട്ടില്ല.
ഐക്യ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി 1957-ല്‍ ഇ.എം.എസ് ചുമതലയേല്‍ക്കുമ്ബോള്‍ മൂന്നു വയസാണ് രാധയ്‌ക്ക്. 1967-ല്‍ രണ്ടാം തവണയും അച്ഛന്‍ മുഖ്യമന്ത്രിയായ കാലത്തെ കാര്യങ്ങള്‍ കുറച്ചൊക്കെ ഓര്‍മയിലുണ്ട്. 1970-ലെ തിരഞ്ഞെടുപ്പിനു ശേഷം ഇനി മത്സരിക്കുന്നില്ലെന്ന് തീരുമാനമെടുത്തിട്ടും പ്രചാരണ വേദികളില്‍ സജീവമായിരുന്നു അച്ഛന്‍. ആലപ്പുഴ ഭാഗങ്ങളില്‍ അച്ഛനൊപ്പം പ്രചാരണത്തിനു പോയിട്ടുണ്ട് ഇ.എം.രാധ.
Post Your Comments