ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നൽകി 12 എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് ടി.ആര്‍.എസില്‍ ചേര്‍ന്നു. 119 അംഗ തെലങ്കാന നിയമസഭയില്‍ കോണ്‍ഗ്രസിന് 19 അംഗങ്ങളാണുണ്ടായിരുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.പിയായി. ഇതോടെ അംഗസംഖ്യ 18 ആയി കുറഞ്ഞു. ഇതില്‍ നിന്ന് 12 പേരാണ് ടി.ആര്‍.എസില്‍ ചേര്‍ന്നിരിക്കുന്നത്. ഇതോടെ വെറും ആറുപേർ മാത്രമാണ് ഇപ്പോൾ കോൺഗ്രസിന് ഉള്ളത്.
എം.എല്‍.എമാര്‍ ടി.ആര്‍.എസില്‍ ചേര്‍ന്നതോടെ തെലങ്കാനയിലെ നിയമസഭാ പ്രതിപക്ഷ നേതൃസ്ഥാനവും കോണ്‍ഗ്രസിന് നഷ്ടമാകും. തണ്ടൂര്‍ എം.എല്‍.എയായ രോഹിത് റെഡ്ഡി ടി.ആര്‍.എസ് നേതാവ് കെ.ടി രാമറാവുവുമായി കൂടിക്കാഴ്ച നത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കൂട്ട കൂറുമാറ്റം. പാര്‍ലമെന്ററി പാര്‍ട്ടിയിലെ മൂന്നില്‍ രണ്ട് അംഗങ്ങളും കൂറുമാറിയതിനാല്‍ ഈ എം.എല്‍.എമാര്‍ക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല.
അതിനാല്‍ എം.എല്‍.എ സ്ഥാനം നഷ്ടമാകുമെന്ന ആശങ്കയുമില്ല.ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 11 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ടി.ആര്‍.എസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 12 എം.എല്‍.എമാര്‍ തങ്ങള്‍ ടി.ആര്‍.എസില്‍ ചേര്‍ന്നതായി അറിയിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കുകയായിരുന്നു.
Post Your Comments