Latest NewsIndia

ഷാങ്ഹായ് ഉച്ചകോടി : പാകിസ്ഥാനുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ഇന്ത്യ

ന്യൂഡല്‍ഹി : ഇന്ത്യ-പാകിസ്ഥാന്‍ സമാധാന ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ക്ക് അവസാനം. പാകിസ്ഥാനുമായുള്ള കൂടിക്കാഴ്ച എപ്പോഴായിരിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ മാസം 13-ന് തുടങ്ങുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും കൂടിക്കാഴ്ച നടത്തില്ലെന്നാണ് വിവരം. വിദേശകാര്യമന്ത്രാലയം അറിയിച്ചതാണിക്കാര്യം. കിര്‍ഗിസ്ഥാനിലെ ബിഷ്‌കെകില്‍ ജൂണ്‍ 13 മുതല്‍ 14 വരെയാണ് ഷാങ്ഹായ് സഹകരണ ഉച്ചകോടി. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റ് ആദ്യം പങ്കെടുക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയാണിത്.

ഡല്‍ഹിയില്‍ നടന്ന വിദേശകാര്യമന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനത്തിലാണ് വക്താവ് രവീഷ് കുമാര്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. പുല്‍വാമ ഭീകരാക്രമണത്തിനും ബാലാകോട്ട് പ്രത്യാക്രമണത്തിനും ശേഷം മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍, രണ്ടാമൂഴത്തില്‍ അധികാരമേറ്റ മോദി ഇമ്രാനുമായി SOO ഉച്ചകോടിയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പാക് വിദേശകാര്യ സെക്രട്ടറി സൊഹൈല്‍ മഹ്മൂദ് ഇപ്പോള്‍ ഇന്ത്യയിലുണ്ട്. ഈദ് ദിനമായിരുന്ന ഇന്നലെ അദ്ദേഹം ഡല്‍ഹിയിലെ ജമാ മസ്ജിദിലെത്തി ഈദ് നമസ്‌കാരത്തില്‍ പങ്കുകൊണ്ടിരുന്നു. ഇന്ത്യയിലെ പാക് സ്ഥാനപതി സയ്യിദ് ഹൈദര്‍ ഷായും സൊഹൈല്‍ മഹ്മൂദിനൊപ്പമുണ്ടായിരുന്നു. ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായോ മന്ത്രിമാരുമായോ അദ്ദേഹം കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യം വ്യക്തമല്ല. സന്ദര്‍ശനം തീര്‍ത്തും വ്യക്തിപരമാണെന്നാണ് പാക് ഹൈക്കമ്മീഷന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇതിനിടെയാണ് ഷാങ്ഹായ് ഉച്ചകോടിയില്‍ മോദി – ഇമ്രാന്‍ കൂടിക്കാഴ്ചയുണ്ടാവില്ലെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രാലയം തന്നെ രംഗത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button