Latest NewsKerala

പൊലീസില്‍ ക്രിമിനലുകള്‍ കൂടുന്നത് വകുപ്പ് മന്ത്രിയുടെ പിടിപ്പുകേട്; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: പൊലീസില്‍ ക്രിമിനലുകള്‍ കൂടുന്നത് തടയാന്‍ സാധിക്കാത്തത് വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിപ്പുകേടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടാപകല്‍ മവേലിക്കരയില്‍ സഹപ്രവര്‍ത്തകന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നതും കണ്ണൂര്‍ എ ആര്‍ ക്യാംപില്‍ ജാതിപ്പേര് വിളിച്ച് പൊലീസ് ഉദ്യോഗസ്ഥനെ സഹപ്രവര്‍ത്തകര്‍ പീഡിപ്പിച്ചതും സേനയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതിന് ഉദാഹരണങ്ങളാണ്.

ഇതെല്ലാം ഇല്ലയ്മ ചെയ്യേണ്ടത് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്. എന്നാല്‍ മുഖ്യമന്ത്രിയും അവരുടെ പാര്‍ട്ടിയും ഇത്തരം പൊലീസുകാര്‍ കാണിക്കുന്ന എന്ത് വൃത്തികേടുകള്‍ക്കും കൂട്ട് നില്‍ക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. സത്യസന്ധരും നീതിമാന്‍മാരുമായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കുന്നതിനോ നിഷ്പക്ഷമായി കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്താനോ കഴിയാത്ത അവസ്ഥയും നിലനില്‍ക്കുന്നു.

അതിന് തെളിവാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ തിരോധാനത്തിന് ഇടയാക്കിയ സംഭവം. സംസ്ഥാന പൊലീസ് മേധാവിക്ക് പുറമെ ഒരു മുന്‍ ഡിജിപിക്ക് തലസ്ഥാനത്ത് എല്ലാ സൗകര്യങ്ങളും നല്‍കി മുഖ്യമന്ത്രി ഉപദേശം തേടുമ്പോഴാണ് കേരള പൊലീസ് ചരിത്രത്തില്‍ ഒരിക്കലുമില്ലാത്ത സംഭവ വികാസങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷയും സമത്വവും പറഞ്ഞ് നവോത്ഥാന വനിതാ മതില്‍ നിര്‍മ്മിച്ച മുഖ്യമന്ത്രിക്ക് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പോലും സംരക്ഷണം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് സമസ്ത മേഖലയിലുമുള്ള സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയുകയെന്നും മുല്ലപ്പള്ളി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button