KeralaLatest News

ദുര്‍മന്ത്രവാദവും കൂടോത്രവും ഇനിമുതല്‍ കുറ്റം; നിയമം തയ്യാര്‍

തിരുവനന്തപുരം: ദുര്‍മന്ത്രവാദവും കൂടോത്രവും ഇനി മുതല്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍. ഇവ കുറ്റമാക്കുന്ന നിയമത്തിന്റെ കരട് തയ്യാറായി. സംസ്ഥാന നിയമപരിഷ്‌കരണ കമ്മീഷനാണ് കരട് നിയമത്തിന് രൂപം നല്‍കിയത്. അന്ധവിശ്വാസത്തിന്റെ പേരില്‍ ശരീരത്തിന് ആപത്തുണ്ടാക്കുന്ന വിധം നടത്തുന്ന ആചാരങ്ങളാണ് ഈ നിയമപ്രകാരം കുറ്റകരമാക്കുന്നത്. അന്ധവിശ്വാസത്തിന്റെ പേരില്‍ ദുര്‍മന്ത്രവാദവും കൂടോത്രവും നടത്തുന്നവര്‍ക്ക് പുതിയ നിയമ പ്രകാരം ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും ലഭിക്കും.

അന്ധവിശ്വാസം പ്രചരിപ്പിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിന് തടയിടുന്നതിനായാണ് നിയമം ആവിഷ്‌കരിച്ചിരിക്കുന്നത്. ശരീരത്തിന് ആപത്തുകളുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കമ്മീഷന്‍ കരടുനിയമം തയ്യാറാക്കിയിരിക്കുന്നത്. ദുര്‍മന്ത്രവാദത്തെ തുടര്‍ന്നും, വിശ്വാസങ്ങളുടെ പേരില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നും സംസ്ഥാനത്ത് പലരും കൊല്ലപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് നിയമം ഉണ്ടാക്കിയത്.

ദുര്‍മന്ത്രവാദം, കൂടോത്രം, നഗ്നരായി നടത്തിക്കല്‍ തുടങ്ങിയവയും അമാനുഷിക ശക്തിയുടെ പേരില്‍ ഒരാളുടെ ദൈനംദിന പ്രവൃത്തികള്‍ക്ക് തടസ്സംനില്‍ക്കല്‍, നിധിയന്വേഷണത്തിന്റെ പേരിലുള്ള ഉപദ്രവവും ഈ നിയമപ്രകാരം കുറ്റമാണ്. ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന പേരില്‍ ഭീഷണിപ്പെടുത്തലും പേടിപ്പിക്കലും, പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരില്‍ ശാരീരികോപദ്രവം ഏല്‍പ്പിക്കുന്നതിനായി മര്‍ദിക്കല്‍, കെട്ടിയിടല്‍, മുടിപറിച്ചെടുക്കല്‍, പൊള്ളിക്കല്‍, ലൈംഗികപ്രവൃത്തികള്‍ക്ക് നിര്‍ബന്ധിക്കല്‍, മൂത്രം കുടിപ്പിക്കല്‍ തുടങ്ങിയവ പരമാവധി ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങളാണ്. അമാനുഷിക ശക്തിയുടെ പേരില്‍ ചികിത്സതേടുന്നത്, മരണം, ശാരീരികവേദന എന്നിവയുടെ പേരില്‍ ഭീഷണിപ്പെടുത്തല്‍, സാമ്പത്തിക നഷ്ടമുണ്ടാക്കല്‍, ചികിത്സ തേടുന്നതില്‍നിന്ന് തടയുകയും പകരം മന്ത്രതന്ത്രങ്ങള്‍, പ്രാര്‍ഥന തുടങ്ങിയ ചികിത്സകള്‍ നല്‍കുക എന്നിവയും ഈ നിയമത്തിന്റെ പരിധിയില്‍പ്പെടും. അമാനുഷികശക്തിയെന്നോ അവതാരമെന്നോ തെറ്റിദ്ധരിപ്പിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ ഒറ്റപ്പെടുത്തല്‍, ഗ്രാമത്തില്‍ പ്രവേശിക്കുന്നത് തടയുക, ആര്‍ത്തവപ്രസവാനന്തരം മാറ്റിപ്പാര്‍പ്പിക്കല്‍, ആരാധനയുടെ പേരില്‍ നഗ്നരായി നടത്തിക്കല്‍, മൃഗത്തെയോ പക്ഷിയെയോ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നതിനായി നിര്‍ബന്ധിക്കല്‍, കവിളില്‍ കമ്പിയോ അമ്പോ തറയ്ക്കുക, കുട്ടിച്ചാത്തന്റെ പേരില്‍ വീടിനുകല്ലെറിയുക, ഭക്ഷണമോ വെള്ളമോ മലിനപ്പെടുത്തുക എന്നീ കുറ്റങ്ങളും ശിക്ഷാര്‍ഹമാണ്.

എന്നാല്‍ മത, ആത്മീയസ്ഥലങ്ങളില്‍ നടക്കുന്ന ആരാധനാരീതികള്‍, പുരാതന സന്ന്യാസിമാരുടെയും പുണ്യാളന്മാരുടെയും പാരമ്പര്യ അറിവുകള്‍, കല, ആചാരങ്ങള്‍ തുടങ്ങിയവ പ്രചരിപ്പിക്കല്‍, മരിച്ചുപോയ സന്ന്യാസിമാരുടെയും വിശുദ്ധന്മാരുടെയും അദ്ഭുതങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും അവയുടെ പ്രചാരണവും, മതപ്രഭാഷകരുടെ അദ്ഭുതങ്ങള്‍ സംബന്ധിച്ച് പ്രചാരണം, വീട്, ക്ഷേത്രം, ക്രിസ്ത്യന്‍, മുസ്ലിം ദേവാലയങ്ങള്‍, മറ്റു മതപരമായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ശരീരത്തിന് ആപത്ത് ഉണ്ടാക്കാത്ത മതാചാരങ്ങള്‍, ഉത്സവങ്ങള്‍, പ്രാര്‍ഥനങ്ങള്‍, ഘോഷയാത്രകള്‍ തുടങ്ങിയ മതാചാരങ്ങള്‍ എന്നിവ കുറ്റമായി കണക്കാക്കപ്പെടുകയില്ല. വഞ്ചനയോ ചൂഷണമോ ഇല്ലാത്തവിധത്തിലുള്ള വാസ്തുശാസ്ത്ര, ജ്യോതിഷ ഉപദേശങ്ങള്‍ എന്നിവ കുറ്റകരമല്ല. സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ഏതെങ്കിലും വിധത്തിലുള്ള മതപരമായ ചടങ്ങുകള്‍ക്കും ഇത് ബാധകമാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button