ദുബായ്: യു എ ഇയിൽ കാൻസർ രോഗം മുമ്പത്തേക്കാളും കൂടുതലായി കണ്ടുവരുന്നു. 2015 ലെ കണക്കുപ്രകാരം മൂന്നാമത്തെ പ്രധാന മരണ കാരണം കാൻസറാണ്.
ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട 8,755 മരണങ്ങളിൽ 867 (9.9 ശതമാനം) പേർ ക്യാൻസർ ബാധിതരാണെന്ന് സ്ഥിരീകരിച്ചു. യു എ ഇ ദേശീയ കാൻസർ രജിസ്ട്രിയുടെ രണ്ടാം വാർഷിക സ്ഥിതിവിവരക്കണക്ക് പ്രകാരം 2015ൽ സ്തനാർബുദം മൂലമാണ് 113 മരണങ്ങൾ സംഭവിച്ചത്. ശ്വാസനാളം-ശ്വാസകോശ അർബുദം മൂലം മരിച്ചത് 104 പേരാണ്.
യു എ ഇയിലെ ഒരു ലക്ഷം സ്ത്രീകളിൽ 87.3 പേർക്ക് അർബുദം ബാധിച്ചിരിക്കുന്നു. ഒരു ലക്ഷം പുരുഷന്മാരിൽ ഇത് 27.2 ആണ്. 2018 ലെ കണക്കുകൾ പ്രകാരം ഇത് കൂടുതലോ കുറവോ ആകാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. ലഭിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യു എ ഇ നിവാസികളിൽ 3,968 കാൻസർ കേസുകൾ കണ്ടെത്തി. അതിൽ 3,744 (94.4 ശതമാനം) ഗുരുതര കാൻസറാണ്. ഇതിൽ 1,822 (45.9 ശതമാനം) പുരുഷന്മാരും 2,146 പേർ (54.1 ശതമാനം) സ്ത്രീകളുമാണ്. ഇതിൽ 1,113 പേർ യു എ ഇ പൗരന്മാരും, 2,855 പേർ പ്രവാസികളും ആണ്. കാൻസർ രോഗം രാജ്യത്തുനിന്ന് തുടച്ചു നീക്കാനുള്ള ശ്രമത്തിലാണ് യു എ ഇയെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മുഹമ്മദ് സലിം അൽ ഒലാമ പറഞ്ഞു.
Post Your Comments