‘മീശ’ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തതിനാല്‍ ബഹിഷ്‌ക്കരണം അവസാനിപ്പിക്കാം എന്ന എന്‍.എസ്.എസ് പത്രക്കുറിപ്പിനെതിരെ കടുത്ത വിമർശനങ്ങളുമായി സോഷ്യല്‍ മീഡിയ. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ പേരില്‍ എല്ലാ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്‍കുന്നതിന് വേണ്ടി തയ്യാറാക്കിയ സര്‍ക്കുലറിലാണ് ബഹിഷ്‌ക്കരണം അവസാനിപ്പിച്ച് സഹകരിക്കണം എന്ന് എന്‍എസ്‌എസ് ആവശ്യപ്പെടുന്നത്.
എന്നാൽ എന്‍എസ്‌എസിനോട് വീരേന്ദ്രകുമാര്‍ മാപ്പ് പറഞ്ഞാല്‍ എന്‍എസ്‌എസിന് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാം, പക്ഷെ ഹിന്ദു സമൂഹത്തോട് മാതൃഭൂമി പരസ്യമായി മാപ്പ് പറയണമെന്നാണ് ചിലരുടെ ആവശ്യം. ഹിന്ദുവെന്നാല്‍ എന്‍എസ്‌എസ് മാത്രം എന്ന് ആരും കരുതുന്നില്ല, മാതൃഭൂമി ആദ്യപേജില്‍ മാപ്പ് പ്രസിദ്ധീകരിക്കണം എന്നാണ് പലരുടെയും ആവശ്യം. മാതൃഭൂമിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മാതൃഭൂമി ചെയര്‍മാനും എം.ഡിയുമായ വീരേന്ദ്രകുമാര്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് വന്ന് ചര്‍ച്ച നടത്തിയെന്ന് സര്‍ക്കുലറില്‍ പറയുന്നു.
ഈ ചര്‍ച്ചയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പത്രാധിപരടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തെന്നും അവരാരും ഇപ്പോള്‍ സര്‍വ്വീസിലില്ലെന്നും, തങ്ങളുടെ പ്രസിദ്ധീകരണത്തിലെ പരാമര്‍ശം ആരെയെല്ലാം വേദനിപ്പിച്ചിട്ടുണ്ടോ അതെല്ലാം തിരിച്ചറിയുന്നുവെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം രേഖാമൂലം അറിയിച്ചു. അതിനാല്‍ മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കുന്നത് നിര്‍ത്തി പഴയത് പോലെ സഹകരിക്കുകയാണ് വേണ്ടത് എന്ന് കരുതുന്നുവെന്നും സര്‍ക്കുലറില്‍ പറയുന്നു.
മീശ നോവല്‍ ക്ഷേത്ര സംസ്‌ക്കാരത്തെയും വിശ്വാസികളായ സ്ത്രീകളുടെ അന്തസ്സിനെയും അധിക്ഷേപിക്കുന്നു എന്നാരോപിച്ച് മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കാന്‍ വലിയ തോതിൽ പ്രചാരണമാണ് നടന്നിരുന്നത്.
Post Your Comments