വയനാട് : സംസ്ഥാനത്തി വടക്കൻ ജില്ലകളിൽ മഴ കനക്കുന്നു. വയനാട് പനമരത്ത് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ കുഴഞ്ഞുവീണ യുവതി മരിച്ചു. കാക്കത്തോട്ടെ ബാബുവിന്റെ ഭാര്യ മുത്തു (24) ആണ് മരിച്ചത്. അതേസമയം അട്ടപ്പാടിയിൽ ശക്തമായ മഴയിൽ വീടിന് മുകളിലേക്ക് മരം വീണ് ചുണ്ടകുളം ഊരിലെ കാര (50) എന്നയാള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന കാരയുടെ ഭാര്യ മാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വീടിനുള്ളിൽ ഉറങ്ങി കിടക്കുന്നതിനിടെയാണ് മരം വീണ് അപകടമുണ്ടായത്.
Also read :കൊട്ടിയൂരിലുണ്ടായ ചുഴലിക്കാറ്റില്‍ സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു
അട്ടപ്പാടിയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു.ഷോളയൂർ ഉൾപ്പെടെ ഉള്ള മേഖലയിൽ രാത്രി മുഴുവൻ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ജില്ലയിൽ വ്യാപക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതി പോസ്റ്റുകൾ ഉൾപ്പെടെ തകർന്നതിനാൽ പലയിടത്തും വൈദ്യുതി നിലച്ചു. അട്ടപ്പാടിയിലെ അഗളി, ഷോളയൂർ, പുതൂർ പഞ്ചായത്തുകളിലെ അംഗൻവാടി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് പാലക്കാട് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ജില്ലാ കളക്ടര്‍ ഇവിടെ അവധി പ്രഖ്യാപിക്കുന്നത്.
Also read : ഉള്‍പൊട്ടലും ചുഴലിക്കാറ്റും; കണ്ണൂരില്‍ കനത്ത മഴ തുടരുന്നു
കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴ പെയ്യവേ കൊട്ടിയൂരില്‍ ചുഴലിക്കാറ്റ്. വ്യാഴാഴ്ച രാവിലെയുണ്ടായ ചുഴലിക്കാറ്റില്‍ സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച വൈകിട്ട് കൊട്ടിയൂരിന് സമീപം അടക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായി. കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴ തുടരുന്നതിനാൽ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്
Also read : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ രോഷപ്രകടനം
വളപട്ടണം പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ പുഴയോരത്തെ 15 വീടുകള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കഴിഞ്ഞ പ്രളയത്തില്‍ മുങ്ങാത്ത വീടുകളില്‍ പോലും ഇത്തവണ വെള്ളം കയറിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തവണ ഉരുള്‍പൊട്ടലുണ്ടായ കൊട്ടിയൂര്‍ നെല്ലിയോടിയില്‍ ഇത്തവണയും ഉരുള്‍പൊട്ടലുണ്ടായി. ആളപായമുണ്ടായില്ലെങ്കിലും മൂന്നേക്കറോളം കൃഷി ഭൂമി നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വനമേഖലയില്‍ ഉല്‍ഭവിച്ച് മലയോര മേഖലയിലൂടെ കടന്ന് പോകുന്ന പുഴകളില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വളരെ വേഗം ജലനിരപ്പുയരുന്നത് ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് പമ്പ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. നദി തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. മുക്കൂട്ടുതറ അരയാഞ്ഞിലിമണ്ണിലെ ചപ്പാത്ത് വെള്ളത്തിനടിയിലായി. പ്രദേശത്തെ നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.
Post Your Comments