കോഴിക്കോട്: സംസ്ഥാനത്ത് മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, കോഴിക്കോട് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം. പുഴകളെല്ലാം കരകവിഞ്ഞിരിക്കുകയാണ്. പലയിടത്തും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. കോഴിക്കോട് മാത്രം 13 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.വയനാട് – താമരശ്ശേരി റോഡ് വെള്ളപ്പൊക്കഭീഷണിയിലാണ്. വെള്ളിയാഴ്ചയും രണ്ട് ജില്ലകളിലും റെഡ് അലര്‍ട്ട് തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കല്‍പ്പറ്റ നഗരത്തില്‍ ബാങ്കുകളിലും മറ്റും വെള്ളം കയറിയതിനെ തുടര്‍ന്ന് ഇടപാടുകള്‍ തടസപ്പെട്ടു.
തിരുവമ്പാടി മുക്കം മേഖലയിലും കാലവര്‍ഷം മൂലം ജനങ്ങള്‍ ദുരിതത്തിലാണ്.കോഴിക്കോട് ജില്ലയില്‍ ആറിടത്ത് ഉരുള്‍പൊട്ടി. കാവിലുംപാറ താഴെ കരിഞ്ഞാട്, പൂതംപാറ ചൂരണി, പശുക്കടവ് മാവട്ടം വനത്തിലും ആനക്കാംപൊയില്‍, മറിപ്പുറ, ചെമ്പകടവ് വനമേഖലകളിലുമാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചെമ്ബുകടവ് ടൗണ്‍ വെള്ളത്തിനടയിയിലായി. കോഴിക്കോട് നാലാം ഗേറ്റിനടുത്ത് മരം ട്രാക്കിലേക്ക് വീണ് ഏലത്തൂരില്‍ വെള്ളം കയറി സിഗ്നല്‍ തകരാറിലായതിനെ തുടര്‍ന്നും ട്രെയിനുകള്‍ വൈകി.
പയ്യോളി തിക്കോടിയില്‍ ദേശീയപാതയില്‍ മരം കടപുഴകി വീണ് ഗതാഗതം ഏറെ നേരം തടസപ്പെട്ടു. ചാലിയാറും ഇരുവഴിഞ്ഞിപുഴയും കരകവിഞ്ഞൊഴുകിയതോടെ ഇരുകരകളിലുമുള്ള വീടുകള്‍ വെള്ളത്തിനടിയിലായി. വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് കണ്ണഞ്ചേരി സ്‌കൂളിന് സമീപം താമസിക്കുന്ന ഭിന്നശേഷിക്കാരിയായ വീട്ടമ്മയ്ക്ക് പരുക്കേറ്റു. മലയോരത്ത് കനത്ത മഴ തുടരുകയാണ്. ഇന്നും ജില്ലയില്‍ റെഡ് അലര്‍ട്ടാണ്. ജില്ലയില്‍ 15 ക്യാംപുകളിലായി 160 കുടുംബങ്ങളില്‍ നിന്നുള്ള 548 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട് ജലസംഭരണിയില്‍ വെള്ളം കൂടിയതോടെ കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഇന്നലെ വൈകുന്നേരം തുറന്നു.
ജനങ്ങള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തിലാണ് വെള്ളം ഉയര്‍ന്നുപൊങ്ങുന്നത്. ഈങ്ങപ്പുഴയിലും വെള്ളം കയറിയിട്ടുണ്ട്. തുഷാരഗിരിയില്‍ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്ന പാലം വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോയി. പലയിടത്തും ജനജീവിതം ദുസ്സഹമായിട്ടുണ്ട്. ഗതാഗത പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ വയനാട് ചൂരല്‍മല പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാല്‍പ്പതിനടുത്ത് ആളുകളെ കാണാതായതായി സൂചന. തേയില എസ്റ്റേറ്റിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ളത്.
മണ്ണിടിച്ചിലില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന ലയം മണ്ണിനടിയിലായി. പള്ളിയും അന്പലവും വാഹനങ്ങളും പോസ്റ്റ്ഓഫീസും ചായക്കടയും മണ്ണിനടിയിലായതായാണു വിവരം. സൈന്യവും ദുരന്തനിവാരണ സേനയും ഇങ്ങോട്ടേക്കു പുറപ്പെട്ടിട്ടുണ്ട്.
Post Your Comments