KeralaLatest NewsNews

പാലായിലെ വോട്ടുകച്ചവട ആരോപണം; വോട്ടെടുപ്പ് ദിവസം ജനശ്രദ്ധ നേടാനുളള തന്ത്രമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍

കോട്ടയം: പാലായില്‍ വോട്ടു കച്ചവടം നടന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാനും കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റുമായ സണ്ണി തെക്കേടം. ബിജെപി യുഡിഎഫുമായി വോട്ട് കച്ചവടം നടത്തി എന്ന പാലായിലെ ബിജെപി പ്രാദേശിക നേതാവിന്റെ ആരോപണം ദുഷ്ടലാക്കോടെയാണെന്നും എല്‍ഡിഎഫിന്റെ ഭാഗമാകാന്‍ കരാര്‍ വെച്ചിരിക്കുന്ന ആളാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സണ്ണി തെക്കേടം പറഞ്ഞു.

വന്‍ പരാജയം മുന്‍കൂട്ടി കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണിത്. ഭൂമിയും സൂര്യനും തമ്മിലുള്ള അന്തരം പോലെയാണ് പാലായില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള ദൂരമെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസം മുമ്പ് നടന്ന പാര്‍ലമെന്റ് തെരെഞ്ഞടുപ്പില്‍ 33,472 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനങ്ങളുടെ വിലയിരുത്തലായിരിക്കും പാലാ ഉപതെരെഞ്ഞെടുപ്പ് ഫലമെന്നും സണ്ണി തെക്കേടം പറഞ്ഞു. ജനങ്ങള്‍ പരിഗണിക്കാത്ത ചിലരാണ് വോട്ടടുപ്പ് ദിവസം ശ്രദ്ധകിട്ടാന്‍ വോട്ടു കച്ചവട ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലായില്‍ ബിജെപി വോട്ട് മറിച്ചുവെന്ന ആരോപണവുമായി പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടമാണ് രംഗത്ത് വന്നിരുന്നത്. താന്‍ നേരത്തെ തന്നെ നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നുവെന്നും എന്‍.ഹരി സ്ഥാനാര്‍ത്ഥിയാകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു രാജിയെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കാണിച്ച് എന്‍ ഹരി, ബിനു പുളിക്കക്കണ്ടത്തെ സസ്‌പെന്‍ഡ് ചെയ്തതായി പിന്നീട് അറിയിക്കുകയായിരുന്നു.

യുഡിഎഫിന് 5000 വോട്ട് നല്‍കാമെന്നായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി യുഡിഎഫുമായി ഉണ്ടാക്കിയ ധാരണയെന്നാണ് ബിനു ഉന്നയിക്കുന്ന ആരോപണം. പണം വാങ്ങിയാണ് എന്‍ ഹരി വോട്ട് മറിച്ചതെന്നും കേരളാ കോണ്‍ഗ്രസിലെ ഉന്നതനുമായാണ് വോട്ടുകച്ചവടത്തിന് ധാരണ ഉണ്ടാക്കിയതെന്നുമായിരുന്നു പ്രധാന ആരോപണം. കെ എം മാണിക്ക് വേണ്ടിയും എന്‍ ഹരി വോട്ട് മറിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ പുറത്തുവരുമെന്ന് എന്‍ ഹരി പേടിക്കുന്നതുകൊണ്ടാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്നും ബിനു പറയുന്നു. ഹരിയുടെ വോട്ട് കച്ചവടത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുമ്പോള്‍ തെളിവ് കൈമാറുമെന്നുമുള്ള നിലപാടിലാണ് ബിനുവിപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button