കൊച്ചി : രാജ്യത്ത് ആദ്യമായി കൊച്ചിയിൽ വിമാനം ജപ്തി ചെയ്തു.മലയാളികളായ രണ്ടു പൈലറ്റുമാർ ചേർന്ന് വാങ്ങിയ സീ പ്ലെയിൻ ആണ് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് ജപ്തി ചെയ്തത്. സംസ്ഥാന സർക്കാർ സീപ്ലെയിൻ പദ്ധതികൾക്ക് പ്രോത്സാഹനം നൽകുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ, 2014 ൽ അമേരിക്കയിൽ നിന്നും മലയാളി പൈലറ്റുമാരായ സൂരജ് ജോസ്, സുധീഷ് ജോർജ് എന്നിവർ ചേർന്നാണ് സീ പ്ലെയിൻ വാങ്ങിയത്. 13 കോടി രൂപ വിലയുള്ള വിമാനം വാങ്ങാനായി നാലു കോടി രൂപ ഫെഡറൽ ബാങ്കിൽ നിന്ന് വായ്പയും എടുത്തു. ശേഷം വിവിധ രാജ്യങ്ങളിലൂടെ പറപ്പിച്ച് ഇരുവരും വിമാനം ഇന്ത്യയിലെത്തിച്ചു. ലക്ഷദ്വീപ് കേരള റൂട്ടിൽ സർവീസ് നടത്തുവാനാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ സർവീസിന് അനുമതി ലഭിക്കാതെ വന്നത് കനത്ത തിരിച്ചടിയാവുകയും. ലോൺ തിരിച്ചടവ് മുടങ്ങുകയും ചെയ്തതോടെയാണ് ബാങ്ക് ജപ്തി നടപടികൾ തുടങ്ങിയത്.
2016 ൽ പ്രാബല്യത്തിൽ വന്ന ഇൻസോൾവൻസി ആന്റ് ബാങ്ക് റപ്റ്റൻസി കോഡിന്റെ അടിസ്ഥാനത്തിലാണ് ജപ്തി. ദേശീയ കമ്പനി ലോ ട്രിബ്യൂണൽ നിയോഗിച്ച ഉദ്യോഗസ്ഥനും ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥരും ചേർന്നു നെടുമ്പാശേരി വിമാനത്താവളത്തിലെത്തി വിമാനം ജപ്‌തി ചെയ്യുകയായിരുന്നു. പലിശ അടക്കം ആറ് കോടി രൂപ ബാങ്കിന് ലഭിക്കണം. വിമാനം ലേലത്തിന് വയ്ക്കാനും, ആരും ലേലത്തിന് എടുത്തില്ലെങ്കിൽ വിമാനം നിർമ്മിച്ച കമ്പനിക്ക് തന്നെ വിൽക്കാനാണു ബാങ്കിന്റെ തീരുമാനം. ഇനി ഒരു മാസത്തിനുള്ളിൽ വിമാനത്തിന്റെ ഇപ്പോഴത്തെ വില കണക്കാക്കും.
Post Your Comments