മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ശിവസേന ഇന്ന് ഗവർണറെ കാണും. കേവല ഭൂരിപക്ഷം സഭയിൽ തെളിയിക്കാമെന്ന് സേന അഭ്യർഥിക്കുമെന്നാണ് സൂചന. തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് മുൻപ് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ശിവസേനയോട് മഹാരാഷ്ട്ര ഗവർണര്‍ നിർദ്ദേശിച്ചിരിക്കുന്നത്. ബിജെപി സർക്കാർ രൂപീകരിക്കാനില്ലെന്ന് ഗവർണറെ അറിയിച്ചതോടെയാണ് രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ശിവസേനയെ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. ബിജെപിയുമായുള്ള മുന്നണി ബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി എൻഡിഎ മുന്നണിയിലെ കേന്ദ്രമന്ത്രി സ്ഥാനം സേന ഇന്ന് തന്നെ രാജിവെക്കുമെന്നാണ് റിപ്പോർട്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. കേവല ഭൂരിപക്ഷമായ 145 തികയ്ക്കാൻ ബിജെപിക്ക് 23 അംഗങ്ങളുടെ കുറവുണ്ട്. ഇത് എങ്ങനെ പരിഹരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും സർക്കാർ രൂപീകരണം.
Post Your Comments