ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്രതിസന്ധികള്‍ക്കിടെ ശിവസേന എന്‍ഡിഎ വിടാനൊരുങ്ങുന്നു. പ്രഖ്യാപനത്തിന് മുന്നോടിയായി ശിവസേന കേന്ദ്ര മന്ത്രി അരവിന്ദ് സാവന്ത് രാജി വെച്ചു. സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ സജീവമാക്കിയതിനു പിന്നാലെയാണ്, കേന്ദ്രമന്ത്രിസഭയിലെ ശിവസേനാ പ്രതിനിധി അരവിന്ദ് സാവന്ത് രാജിവെച്ചത്. എന്‍സിപിയുടെ ആവശ്യപ്രകാരമാണ് ശിവസേന എന്‍ഡിഎ വിടുന്നത്.
ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പുമന്ത്രിയായിരുന്നു രാജിവെച്ച അരവിന്ദ് സാവന്ത. സേന എന്‍ഡിഎ സഖ്യം വിടാനുള്ള നീക്കത്തിന്റെ ആദ്യപടിയായാണ് സാവന്തിന്റെ നടപടിയെന്ന് കരുതുന്നു. എന്‍ഡിഎ വിട്ടുവന്നാല്‍ മാത്രമേ ശിവസേനയുമായി ചര്‍ച്ചയ്ക്കുള്ളെന്ന നിലപാടിലായിരുന്നു എന്‍സിപി.
Read Also :ശിവസേന ഇന്ന് ഗവര്‍ണ്ണറെ കാണും, കേവല ഭൂരിപക്ഷം തെളിയിക്കാൻ പുതിയ നീക്കം
മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപവത്കരണത്തിന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ബി.ജെ.പി. വ്യക്തമാക്കി. അതോടെ രണ്ടാമത്തെ വലിയകക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു. ഇന്നു രാത്രി ഏഴരയ്ക്കകം മറുപടി നല്കാനാണു ശിവസേനാ നിയമസഭാ കക്ഷി നേതാവ് ഏക്നാഖ് ഷിന്‍ഡെയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നു രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.
288 അംഗങ്ങളുള്ള നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. 105 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. ശിവസേനയ്ക്ക് 56 എം.എല്‍.എമാരുള്ളത്.ശിവസേന-എന്‍.സി.പി സര്‍ക്കാര്‍ രൂപവത്കരിക്കപ്പെടുകയാണെങ്കില്‍ മുഖ്യമന്ത്രിപദം ശിവസേനയ്ക്കും എന്‍.സി.പിക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും ലഭിച്ചേക്കും.
Post Your Comments