മുഹമ്മ: വെള്ളത്തില്‍ അനക്കംകണ്ട് മീനെന്നുകരുതിയാണ് ബാലുവും സുനിലും ആ കുളത്തിലേക്ക് നോക്കിയത്.അനക്കമുണ്ടാക്കിയ മീനെ പിടിക്കാനിറങ്ങിയ അവര്‍ പക്ഷെ, കണ്ടത് ഒരു കുഞ്ഞിക്കൈയനക്കം. ഉടൻ തന്നെ ഇവർ അതിര്‍ത്തിവേലി പൊളിച്ച് കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. സഫിന ഫാത്തിമയെന്ന രണ്ടേകാല്‍ വയസ്സുകാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താൻ ഈ പ്രവൃത്തി ഉപകരിച്ചു.
മൂന്ന് മക്കളുള്ള ദമ്പതിമാരുടെ ഇരട്ടകളില്‍ ഒരാളാണ് അപകടത്തില്‍പ്പെട്ടത്.മണ്ണഞ്ചേരി കാവുങ്കല്‍ രണ്ടാംവാര്‍ഡ് വടക്കേ തൈയില്‍ നിഷാദിന്റെയും ആലപ്പുഴ അസിസ്റ്റന്‍റ്് എക്സൈസ് കമ്മിഷണര്‍ ഓഫീസിലെ വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സൗമിലയുടെയും മകളാണ് സഫിന ഫാത്തിമ. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ സഹോദരങ്ങളോടൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം.
കാവുങ്കലില്‍ സ്ഥിരതാമസമാക്കിയ ചെറുകോട് വീട്ടില്‍ ബാലുവും അനന്തരവന്‍ മുഹമ്മ ആര്യക്കര ഭഗവതിവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ എസ്.സുനിലും ചൂണ്ടയുമായി സൈക്കിളില്‍ വരുമ്പോഴാണ് കുളത്തില്‍ അനക്കം കാണുന്നത്.കുട്ടികളുടെ അവസരോചിതമായ പ്രവൃത്തി മൂലം ഒരു കുരുന്നിന്റെ ജീവൻ രക്ഷപെടുകയായിരുന്നു.ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള കുഞ്ഞ് അപകടനില തരണംചെയ്‌തതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു.
Post Your Comments