ചെന്നെെ: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതികളെ നവീകരിച്ച കർക്കശക്കാരനായ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ ശേഷൻ (87) വിട വാങ്ങി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. രാജ്യത്തിന്‍റെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു ടി എൻ ശേഷൻ, 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ ആയിരുന്നു ടി എൻ ശേഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നത്.
പാലക്കാട് തിരുനെല്ലായിയില്‍ 1933 മേയ് 15ന് ആയിരുന്നു ടി. എന്‍ ശേഷന്റെ ജനനം. അഭിഭാഷകനായിരുന്ന നാരായണ അയ്യര്‍ ആയിരുന്നു പിതാവ്. അമ്മ സീതാലക്ഷ്മി. ശേഷന്റെ ഭാര്യ ജയലക്ഷ്മി 2018 മാര്‍ച്ച് 31ന് അന്തരിച്ചിരുന്നു.
ശേഷന്‍ 1955ല്‍ ആണ് ഐഎഎസ് നേടിയത്. തമിഴ്‌നാട് കേഡറില്‍ ആയിരുന്നു നിയമനം. 1956ല്‍ കോയമ്പത്തൂര്‍ അസിസ്റ്റന്‍ഡ് കളക്ടറായി. ഗ്രാമവികസന വകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായും മധുരയില്‍ കളക്ടറായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍, വ്യവസായം, കൃഷി വകുപ്പുകളില്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു.
അണുശക്തി വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി 1968ല്‍ കേന്ദ്രസര്‍വീസില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഡയറക്ടറായി. ശൂന്യാകാശം, എണ്ണ-പ്രകൃതിവാതകം, വനം വന്യജീവി സംരക്ഷണം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളിലും പ്രവര്‍ത്തിച്ചു. 1986ല്‍ രാജീവ് ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള സെക്രട്ടറിയായി. 1988ല്‍ പ്രതിരോധ സെക്രട്ടറിയും 1989ല്‍ കാബിനറ്റ് സെക്രട്ടറിയുമായി.
ALSO READ: സ്പെയിൻ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് രാത്രി എട്ട് മണിക്ക് അവസാനിക്കും; ഫലം നാളെ
എസ്. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് 1990ല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. ആറു വര്‍ഷക്കാലം ആ പദവിയിലിരുന്നു.
Post Your Comments