ന്യൂഡൽഹി: പൗരത്വബില്ലിൽ ആശങ്കവേണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെ ആസാമുൾപ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പൈതൃകവും സംസ്കാരവും സംരക്ഷിക്കും. ആരുടെയും അവകാശങ്ങൾ തട്ടിയെടുക്കപ്പെടില്ല. ആസാമിന്‍റെ മനോഹരമായ ആചാരങ്ങളെയും അതുല്യമായ വ്യക്തിത്വത്തെയും ആർക്കും എടുത്തുമാറ്റാൻ കഴിയില്ല. അത് തഴച്ച് വളരുക തന്നെ ചെയ്യും. പൗരത്വ ബിൽ പാസായതിൽ ആകുലതയുണ്ടാവേണ്ടതില്ലെന്ന് അസമിലെ സഹോദരങ്ങൾക്ക് ഉറപ്പുനൽകുകയാണ്. അക്രമങ്ങളിൽനിന്ന് പിന്തിരിയണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
I want to assure my brothers and sisters of Assam that they have nothing to worry after the passing of #CAB.
I want to assure them- no one can take away your rights, unique identity and beautiful culture. It will continue to flourish and grow.
— Narendra Modi (@narendramodi) December 12, 2019
അസമിൽ ഉൾഫ ബന്ദ് തുടരുന്നു. ഗുവാഹത്തിയിലും ദീബ്രുഗഢിലും അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. 10 ജില്ലകളിൽ ഇന്റർനെറ്റ് നിയന്ത്രണവും ഏർപ്പെടുത്തി. ആക്രമത്തിനിടയാക്കിയേക്കുന്ന റിപ്പോർട്ടുകൾ പാടില്ലെന്ന് കേന്ദ്രം മാധ്യമങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ദിബ്രുഗഡിലേയും തെസ്പുരിലേയും ബിജെപി പാർട്ടി ഓഫീസുകൾക്കു നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ട് ചെയ്യുന്നു. ആസാം മുഖ്യമന്ത്രി സർബാനന്ദ സോനാവാളിന്റെയും കേന്ദ്രമന്ത്രി രാമേശ്വർ ടെലിയുടേയും വീടുകൾക്കുനേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് ദിബ്രുഗഡിലേക്കും നിരോധനാജ്ഞ നീട്ടിയത്. ത്രിപുരയിലെ കാഞ്ചൻപുർ, മനു എന്നിവിടങ്ങളിൽ പട്ടാളം ഇറങ്ങി. അയ്യായിരത്തോളം അർധസൈനികരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി വിന്യസിച്ചതായി അധികൃതർ അറിയിച്ചു.
Also read : പൗരത്വ ബില്ലിൽ വടക്കുകിഴക്കന്‍ മേഖലയിലെ പ്രതിഷേധത്തിന് പിന്നില്‍ വിഘടനവാദ സംഘടനകള്‍
ഇന്നത്തെ ഐഎസ്എൽ മത്സരം മാറ്റിവെച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം അസമിൽ ശക്തമായ സാഹചര്യത്തിൽ ഗുവാഹത്തിയിൽ രാത്രി 7.30നു നടക്കേണ്ടിയിരുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിന്‍ എഫ്‌സിയും തമ്മിലുള്ള മത്സരമാണ് മാറ്റിവെച്ചത്. ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് ആണ് ഇക്കാര്യം അറിയിച്ചത്. ഏഴ് കളിയിൽ 10പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. മാറ്റിവെച്ച മത്സരം ഇനി എന്ന് നടക്കുമെന്ന് അറിയിച്ചിട്ടില്ല ആറു പോയിന്റുമായി 9താം സ്ഥാനത്താണ് മുൻ ചാമ്പ്യനായ ചെന്നൈയിൻ എഫ് സി. അസമും-ത്രിപുരയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരവും റദ്ദാക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് പൗരത്വ (ഭേദഗതി) ബിൽ രാജ്യസഭ പാസാക്കിയത്. 105നെതിരെ 125 വോട്ടുകൾക്കായിരുന്നു ബിൽ പാസ്സായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബിൽ അവതരിപ്പിച്ചത്. ഒറ്റരാത്രികൊണ്ട് നിലപാട് മാറ്റുന്നവർ എന്ന അമിത് ഷായുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ശിവസേന രാജ്യസഭയിൽ നിന്നിറങ്ങിപ്പോയിരുന്നു. ലോക്സഭയിൽ 80നെതിരെ 311 വോട്ടുകൾക്കാണ് ബിൽ പാസായത്.
Post Your Comments