ദമ്മാം: അഞ്ചു മാസത്തോളം ശമ്പളം കിട്ടാതെ ബുദ്ധിമുട്ടിലായി തമിഴ്‌നാട് സ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ചെന്നൈ സ്വദേശിനിയായ വല്ല്യമ്മാൾ ആണ് പ്രവാസജീവിതത്തിന്റെ പ്രയാസങ്ങൾ തരണം ചെയ്തു നാട്ടിലേയ്ക്ക് മടങ്ങിയത്. എട്ടു മാസം മുൻപാണ് വല്ല്യമ്മാൾ ദമ്മാമിലെ ഒരു വീട്ടിൽ ജോലിയ്ക്ക് എത്തിയത്. ജോലിസാഹചര്യങ്ങൾ മോശമായിരുന്നെങ്കിലും, നാട്ടിലെ അവസ്ഥയോർത്തു ആ ജോലിയിൽ തന്നെ പിടിച്ചു നിൽക്കാൻ അവർ ശ്രമിച്ചു. എന്നാൽ ശമ്പളം വല്ലപ്പോഴുമാണ് കിട്ടിയത്. മതിയായ വിശ്രമമോ, ആഹാരമോ ലഭിച്ചില്ല. ജീവിതം അസഹനീയമായപ്പോൾ ആരുമറിയാതെ ആ വീട്ടിനു വെളിയിൽ ചാടിയ വല്ല്യമ്മാൾ, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസുകാർ അവരെ ദമാമിലെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട് ചെന്നാക്കി.
അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് വല്ല്യമ്മാൾ സ്വന്തം അവസ്ഥ വിവരിച്ച്, സഹായം അഭ്യർത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും അവരുടെ സ്‌പോൺസറെ ബന്ധപ്പെട്ടെങ്കിലും, അയാൾ സഹകരിയ്ക്കാൻ തയ്യാറായില്ല. കുടുംബപ്രശ്നങ്ങൾ കാരണം എത്രയും വേഗം നാട്ടിൽ പോയാൽ മതിയെന്ന നിലപാടിൽ ആയിരുന്നു വല്ല്യമ്മാൾ.
തുടർന്ന് മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട്, അവർക്ക് ഔട്പാസ്സ് എടുത്തു കൊടുത്തു. അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റും അടിച്ചു നൽകി. ജുബൈലിലെ സാമൂഹ്യപ്രവർത്തകനായ യാസിൻ അവർക്ക് വിമാനടിക്കറ്റ് എടുത്തു കൊടുത്തു.
നിയമനടപടികൾ പൂർത്തിയായപ്പോൾ, എല്ലാവർക്കും നന്ദി പറഞ്ഞു വല്ല്യമ്മാൾ നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments