ന്യൂഡൽഹി : ഗുജറാത്ത് മുന്‍ എഡിജിപി സഞ്ജീവ് ഭട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ നുണപറയുകയായിരുന്നുവെന്ന് ജസ്റ്റിസ് നാനാവതി കമ്മീഷന്‍ റിപ്പോർട്ട്. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിൽ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നില്ല എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2002ലെ കലാപം തടയാന്‍ മുഖ്യമന്ത്രി മോദി ഒന്നും ചെയ്തില്ലെന്നായിരുന്നു സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്.
2002 ഫെബ്രുവരി ഏഴിന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദിയുമായി താനും സംഘവും കൂടിക്കാഴ്ച നടത്തിയെന്നും അപ്പോള്‍ ഹിന്ദുക്കള്‍ പ്രതികാരം ചെയ്യട്ടെ എന്നാലേ ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച പോലുള്ള സംഭവങ്ങള്‍ ഇനി മുസ്ലിങ്ങള്‍ ആവര്‍ത്തിക്കാതിരൂക്കൂ എന്നു മോദി പറഞ്ഞതായാണു ഭട്ട് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സഞ്ജീവ് ഭട്ട് മോദി വിരുദ്ധസംഘത്തിന്റെ സഹായിയിരുന്നു എന്നു വ്യക്തമാക്കുന്നു.
കൂടാതെ അത്തരം ഒരു കൂടിക്കാഴ്ചയും മോദിയും ഭട്ടുമായി നടന്നിട്ടില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ കണ്ടെത്തി.ഒമ്പത് വാല്യങ്ങളിലായി 1500 പേജുകള്‍ അടങ്ങിയതാണ് നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ട്. ‘ഏതെങ്കിലും മന്ത്രിയോ സംസ്ഥാന ഭരണകൂടമോ അക്രമത്തിന് പ്രചോദിപ്പിക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ ചെയ്തുവെന്നതിന് ഒരു തെളിവും ഇല്ല.’ – നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ വാചകങ്ങള്‍ വാര്‍ത്താ ഏന്‍സിസായ പിടിഐ ഉദ്ധരിച്ചു.
Post Your Comments