Latest NewsKeralaNews

കേന്ദ്ര പദ്ധതിക്ക് സോഷ്യല്‍ ഓഡിറ്റിംഗ് കര്‍ശനമാക്കണം: കുമ്മനം രാജശേഖരന്‍

ന്യൂഡല്‍ഹി•കേന്ദ്രഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ സോഷ്യല്‍ ഓഡിറ്റ് നടത്താതെ സിപിഎമ്മിന്റെ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അട്ടിമറിക്കുന്ന കേരള സര്‍ക്കാരിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തോമറിന് കുമ്മനം രാജശേഖരന്‍ നിവേദനം നല്‍കി.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി ഇതിനോടകം മൂന്നു ഗഡുക്കളിലായി നാലായിരം കോടി രൂപ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ ചെലവാക്കുന്ന തുകയുടെ സോഷ്യല്‍ ഓഡിറ്റ് നടത്താനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നല്‍കിയ നിബന്ധനങ്ങള്‍ കേരളസര്‍ക്കാര്‍ പാലിക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച് ഗവേണിംഗ് ബോഡിയില്‍ സര്‍ക്കാരിന് പുറത്തുനിന്ന് നിഷ്പക്ഷരും വിദഗ്ധരും പ്രവര്‍ത്തി പരിചയവുമുള്ള മൂന്നു പേരെയാണ് നിയമിക്കേണ്ടത്. ഇതിന് പകരം സിപിഎമ്മുകാരായ ഏഴു പേരെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. സോഷ്യല്‍ ഓഡിറ്റിന് സിഎജി നല്‍കിയിട്ടുള്ള നിബന്ധനകള്‍ക്ക് വിരുദ്ധമാണ് ഈ നടപടി. കഴിഞ്ഞ മാര്‍ച്ച് 31ന് മുമ്പ് ഗവേണിംഗ് ബോഡി കേന്ദ്രമാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് പുന സംഘടിപ്പിക്കണമെന്ന് ഫെബ്രുവരി 8ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. മാത്രമല്ല സോഷ്യല്‍ ഓഡിറ്റ് യൂണിറ്റിന്റെ ഡയറക്ടറായ എബി ജോര്‍ജ്ജിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സിപിഎമ്മിന്റെ ചൊല്‍പ്പടിയിലാക്കുകയും ചെയ്തു.

പാവപ്പെട്ട സ്ത്രീ തൊഴിലാളികള്‍ക്ക് ഒരു വരുമാന മാര്‍ഗ്ഗമെന്ന നിലയില്‍ നാളിതുവരെ പ്രവര്‍ത്തിച്ചുവന്ന തൊഴിലുറപ്പ് പദ്ധതിക്ക് സുതാര്യതയും സുസ്ഥിരതയും നഷ്ടപ്പെട്ടുകഴിഞ്ഞു. രണ്ടായിരത്തില്‍പരം മുഴുവന്‍ സമയ വില്ലേജ് റിസോഴ്‌സ് പ്രവര്‍ത്തകരെ നിയോഗിച്ച് കൊണ്ട് തൊഴിലുറപ്പ് പദ്ധതി ഊര്‍ജ്ജസ്വലമാക്കാന്‍ ഡയറക്ടര്‍ നടത്തിയ ശ്രമങ്ങളാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. മൂവായിരം ഗ്രാമസഭകള്‍ വിളിച്ചു കൂട്ടി പദ്ധതി നടത്തിപ്പ് കാര്യക്ഷമമാക്കിയപ്പോള്‍ നിരവധി സ്ഥലങ്ങളിലെ അഴിമതിയും തട്ടിപ്പും വെട്ടിപ്പും പുറത്തുവന്നു. പരാതിയെ തുടര്‍ന്ന് കേന്ദ്ര ഡയറക്ടര്‍ ധരം വീര്‍ ഝാ നടത്തിയ പരിശോധനയിലും ഗ്രാമസഭയുടെ കണ്ടെത്തലുകള്‍ ശരിയെന്ന് തെളിഞ്ഞു. അഴിമതി നടത്തുന്നവര്‍ പിടിക്കപ്പെടുമെന്ന് കണ്ടപ്പോഴാണ് സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടത്.

അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൊഴിലുറപ്പ് പദ്ധതിയിലെ വന്‍ അഴിമതികള്‍ ജനശ്രദ്ധയില്‍ വരാതിരിക്കാനാണ് സിപിഎം കരുതിക്കൂടി ഈ കരുനീക്കങ്ങള്‍ നടത്തിയത്. നിലവിലുള്ള ഗവേണിംഗ് ബോഡി പിരിച്ചുവിട്ട് നിയമപ്രകാരമുള്ള ബോഡി രൂപീകരിക്കാന്‍ കേന്ദ്രമന്ത്രാലയം നടപടി സ്വീകരിക്കണമെന്നും സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് ഡയറക്ടറെ തല്‍സ്ഥാനത്ത് തുടരാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കുമ്മനം രാജശേഖരന്‍ കേന്ദ്രഗ്രാമവികസന മന്ത്രിയോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button