Latest NewsNewsSaudi ArabiaGulf

നന്മ നിറഞ്ഞ മനസ്സുകളുടെ സഹായത്തോടെ ജോലിസ്ഥലത്തെ ദുരിതങ്ങൾ താണ്ടി ലീല ബായ് നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം•വീട്ടുജോലിസ്ഥലത്തെ പ്രയാസങ്ങളും, ശമ്പളം 5 മാസത്തിലധികം കിട്ടാത്ത അവസ്ഥയും കാരണം ദുരിതത്തിലായ ഇന്ത്യൻ വനിത, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെയും, സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ മണക്കരൈ പുതുഗ്രാമം സ്വദേശിനിയായ ഗ്യാനപരണം ലീല ബായ് എന്ന വനിതയാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.ഒരു വർഷം മുൻപാണ് ലീല ബായ് സൗദി അറേബ്യയിലെ ജുബൈലിൽ ഒരു വീട്ടിൽ ജോലിയ്ക്ക് എത്തിയത്. വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞ ജോലി സാഹചര്യങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. രാപകൽ ഇല്ലാതെ ജോലി ചെയ്യിച്ചെങ്കിലും, മതിയായ ആഹാരമോ, വിശ്രമമോ അവർക്ക് കിട്ടിയില്ല. പത്തുമാസത്തിലധികം ജോലി ചെയ്‌തെങ്കിലും, അഞ്ചു മാസത്തെ ശമ്പളം മാത്രമാണ് കിട്ടിയത്. ആകെ ദുരിതത്തിലായ അവർ ജുബൈലിലെ സാമൂഹ്യപ്രവർത്തകനായ മുഹമ്മദ് യാസീനെ ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു.

യാസീൻ നവയുഗം ജീവകാരുണ്യപ്രവർത്തകയായ മഞ്ജു മണിക്കുട്ടനെ കാര്യങ്ങൾ ധരിപ്പിച്ചു. മഞ്ജുവിന്റെ നിർദ്ദേശപ്രകാരം യാസിന്റെ സഹായത്തോടെ ദമ്മാമിൽ എത്തിയ ലീല ഭായിയെ, ദമ്മാം പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. പോലീസുകാർ അവരെ ദമ്മാം വനിത അഭയകേന്ദ്രത്തിൽ എത്തിച്ചു. അവിടെ നിന്നും അവരെ മഞ്ജു മണിക്കുട്ടൻ ജാമ്യത്തിൽ എടുത്ത്, സ്വന്തം വീട്ടിൽ കൊണ്ടുവന്ന് പാർപ്പിച്ചു. ഒരു മാസത്തോളം ആ വീട്ടിൽ കഴിഞ്ഞ ലീല, സ്വന്തം ആരോഗ്യം വീണ്ടെടുത്തു.

മഞ്ജു മണിക്കുട്ടൻ ലീലാഭായിയുടെ സ്‌പോൺസറെ ഫോണിൽ ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയെങ്കിലും, അയാൾ സഹകരിയ്ക്കാനോ, ലീലയുടെ പാസ്സ്‌പോർട്ട് നൽകാനോ തയ്യാറായില്ല. തുടർന്ന് മഞ്ജു ഇന്ത്യൻ എംബസ്സിയിൽ നിന്നും ലീലയ്ക്ക് ഔട്ട്പാസ്സ് വാങ്ങി നൽകുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റും അടിച്ചു വാങ്ങുകയും ചെയ്തു.

മഞ്ജുവിന്റെ അഭ്യർത്ഥന മാനിച്ചു പ്രവാസിയായ ഹരീഷ് വിമാനടിക്കറ്റ് സൗജന്യമായി നൽകി. നിയമനടപടികൾ പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞു ലീല ബായ് നാട്ടിലേയ്ക്ക് മടങ്ങി.

ഈ കേസുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിൽ സഹകരിച്ച സാമൂഹ്യപ്രവർത്തകരായ താജുദ്ധീൻ, അനു രാജേഷ്, ഷമീർ ചാത്തമംഗലം എന്നിവർക്ക് നവയുഗം ജീവകാരുണ്യവിഭാഗം നന്ദി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button