ന്യൂഡൽഹി: എന്‍പിആര്‍ ആദ്യം നടപ്പാക്കിയത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് ആണെന്നും മന്‍മോഹന്‍ സിംഗ് കൊണ്ടുവരുമ്പോള്‍ അംഗീകരിക്കുകയും മോദി സര്‍ക്കാര്‍ കൊണ്ടുവരുമ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്നത് എന്തിന് വേണ്ടിയാണെന്നും ചോദ്യമുയർത്തി കേന്ദ്ര മന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍. ‘ഇത് രാഷ്ട്രീയ ലാഭത്തിനാണ്’ മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ഭാഗമായ മുസ്ലീം രാഷ്ട്രങ്ങളിലെ മതപീഡനം തന്നെയാണ് നിയമത്തിന്റെ ആധാരമെന്നും കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ പറഞ്ഞു. നിയമം നടപ്പിലാക്കാന്‍ കേരളത്തിനും ബംഗാളിനും ഭരണഘടനാ ബാധ്യത ഉണ്ട്. യൂണിയന്‍ ലിസ്റ്റില്‍പെട്ട പൗരത്വ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മാറിനില്‍ക്കാനാവില്ല. പൗരത്വ നിയമ ഭേദഗതി ഭരണഘടനയ്ക്ക് അനുസൃതമാണെന്നും അര്‍ജുന്‍ രാം മേഘ്‌വാള്‍ വ്യക്തമാക്കി.
പാര്‍ലമെന്റിന് നിയമനിര്‍മാണാവകാശമുള്ള യൂണിയന്‍ പട്ടികയിലാണ് പൗരത്വം ഉള്‍പ്പെട്ടിരിക്കുന്നത്. അതില്‍ സംസ്ഥാന സര്‍ക്കാരിന് റോളില്ല. പൗരത്വ നിയമ ഭേദഗതി മത വിഭജന ചരിത്രത്തിന്റെ അനന്തരഫലമാണെന്നും നിയമ നിര്‍മാണത്തില്‍ മതം പരിഗണിക്കപ്പെട്ടുവെന്നുമാണ് കേന്ദ്ര മന്ത്രി പറഞ്ഞത്.
കേന്ദ്ര നിയമത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല. പൗരത്വ നിയമ ഭേദഗതി സുപ്രിംകോടതിയില്‍ ശരിവയ്ക്കപ്പെടുമെന്ന് ആത്മവിശ്വാസമുണ്ട്. എന്‍പിആര്‍ ആദ്യം നടപ്പാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഇപ്പോള്‍ അതിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments