ലക്‌നൗ: പ്രിയങ്കാ ഗാന്ധിയെ ഹെല്‍മറ്റ് ഇല്ലാതെ കൊണ്ടുപോയ പാര്‍ട്ടി പ്രവര്‍ത്തകന്‍ ധീരജിന് പിഴ ഈടാക്കിയ സംഭവത്തിൽ പ്രതികരണവുമായി സ്‌കൂട്ടറിന്റെ ഉടമ രാജ്‌ദീപ് സിങ്ങ്. എന്നാല്‍ കഴിഞ്ഞ ദിവസം ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് ധീരജിന് മേല്‍ യു.പി.പോലീസ് 6300 രൂപ പിഴ ചുമത്തിയതറിഞ്ഞു. അദ്ദേഹത്തിന് ചുമത്തിയ പിഴ തുക കോണ്‍ഗ്രസോ പ്രിയങ്കയോ അടയ്‌ക്കേണ്ടതില്ല. ഞാന്‍ അടച്ചോളാമെന്ന് രാജ്‌ദീപ് പറയുന്നു. കഴിഞ്ഞ ദിവസം പോളിടെക്‌നിക്കിലേക്ക് പോകുന്നതിനിടെയാണ് പ്രിയങ്കാ ഗാന്ധിയെയും ധീരജ് ഗുര്‍ജാറിനേയും കണ്ടത്. തുടര്‍ന്ന് ധീരജ് ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രിയങ്ക ഗാന്ധിക്കായി തന്റെ സ്‌കൂട്ടര്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Read also: പ്രിയങ്ക ഗാന്ധിയെ സ്‌കൂട്ടറില്‍ കൊണ്ടുപോയ പാര്‍ട്ടി പ്രവര്‍ത്തകന് പിഴ
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ റിട്ട. ഐപിഎസ് ഓഫീസറുടെ വീട് സന്ദര്‍ശിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പോയ പ്രിയങ്കയുടെ വാഹനം പോലീസ് തടഞ്ഞിരുന്നു. ഇതോടെ യാത്ര സ്കൂട്ടറിലാക്കിയത്. ഇരുവരും ഹെല്‍മറ്റ് ധരിക്കാതെയായിരുന്നു യാത്ര ചെയ്തത്. ഗതാഗത നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ട പോലീസ് നടപടിയെടുക്കുകയായിരുന്നു. എന്നാൽ പ്രിയങ്കയെ പോലീസ് വീണ്ടും തടഞ്ഞതോടെ റിട്ട. ഐപിഎസ് ഓഫീസറുടെ വീട്ടില്‍ അവര്‍ നടന്നാണ് എത്തിയത്. പോലീസ് തന്നെ കൈയേറ്റം ചെയ്തുവെന്ന് പിന്നീട് അവര്‍ ആരോപിച്ചിരുന്നു.
Post Your Comments