ന്യൂഡൽഹി: 2020ൽ സാമ്പത്തിക വളർച്ച 5 ശതമാനത്തിലെത്തിക്കാൻ ഇന്ത്യ പാടുപെടുമെന്ന് യുഎസ് സാമ്പത്തിക വിദഗ്ധൻ സ്റ്റീവ് ഹാങ്ക്. കഴിഞ്ഞ കുറച്ചു പാദങ്ങളായി കണ്ടുവരുന്ന വേഗതിയില്ലായ്മയാണ് കാരണം. വലിയ ചലനമുണ്ടാക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങൾ ഒന്നും തന്നെ കൊണ്ടുവരാൻ മോദി സർക്കാരിനു കഴിഞ്ഞിട്ടില്ല.
രാജ്യത്തെ സമാധാന അന്തരീക്ഷം കളയുന്ന വംശീയത, മതം എന്നീ കാര്യങ്ങളിലാണ് മോദിയുടെ ശ്രദ്ധ. ഇത് അപകടം പിടിച്ച ഒരു ‘കോക്ക്‌ടെയിൽ’ ആണ്. മോദിയുടെ കീഴിൽ ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം’ എന്നതിൽനിന്ന് ‘ലോകത്തെ ഏറ്റവും വലിയ പൊലീസ് രാജ്യം’ എന്നതിലേക്കാണ് ഇന്ത്യ പോകുന്നതെന്നു പലരും വിലയിരുത്തുന്നു. പൗരത്വ നിയമം അടക്കമുള്ളവ രാജ്യത്തെ നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കും.
അടുത്തകാലം വരെ ഇന്ത്യ അതിവേഗ വളർച്ചയുടെ പാതയിലായിരുന്നു. എന്നാല്‍ ഈ സാമ്പത്തിക വർഷത്തിലെ സെപ്റ്റംബർ പാദത്തിൽ വളർച്ച 4.5% ആയി. ആറു വർഷത്തെ ഏറ്റവും താഴ്ചയായിരുന്നു അന്നു കുറിച്ചത്. നിക്ഷേപത്തിലെ വേഗതക്കുറവും ഉപഭോഗത്തിലെ കുറവും ഇതിനൊപ്പം തൊഴിൽ അവസരങ്ങൾ കുറഞ്ഞതും ഗ്രാമീണ ജനതയുടെ സാമ്പത്തിക പ്രയാസങ്ങളും വളർച്ചയെ തളർത്തിയെന്നും അദ്ദേഹം പറഞ്ഞു. ജോൺ ഹോപ്സ്കിൻസ് സർവകലാശാലയില അപ്ലൈഡ് ഇക്കണോമിക്സ് അധ്യാപകനായ ഹാങ്ക്, യുഎസ് പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗന്റെ സാമ്പത്തിക ഉപദേശക സമിതിയിലും അംഗമായിരുന്നു.
Post Your Comments