തിരുവനന്തപുരം: സർവകലാശാലകളിലെ അദാലത്തിൽ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിമാരും പങ്കെടുക്കുന്നതു ചട്ടവിരുദ്ധമാണെന്നും മേലിൽ ഇത്തരം അദാലത്തുകൾ പാടില്ലെന്നും ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അദാലത്തിൽ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിമാരും പങ്കെടുക്കുന്നതു ലജ്ജാകരമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയുടെ പരാതിയിലാണു ഗവർണർ വാദം കേട്ടത്. ഒരാഴ്ചയ്ക്കുള്ളിൽ ഉത്തരവ് ഇറക്കും. സാങ്കേതിക സർവകലാശാലയിലെ ചട്ടവിരുദ്ധ അദാലത്തും മൂന്നാം മൂല്യനിർണയവും സംബന്ധിച്ച ഹിയറിങ്ങിലാണു ഗവർണറുടെ പ്രതികരണം.
സർവകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കാനുള്ള ചുമതല വിസിമാർക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചട്ടവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ രാഷ്ട്രീയ ഇടപെടലുകളോ സമ്മർദമോ ഉണ്ടായാൽ വിസിമാർ വഴങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങൾ ഗവർണറെ അറിയിക്കുകയാണു വേണ്ടത്.
ALSO READ: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: ഇന്ന് പ്രകടന പത്രിക പുറത്തിറക്കാൻ ഒരുങ്ങി കോൺഗ്രസ്
സർക്കാർ നിർദേശം എന്ന നിലയിലാണു മന്ത്രിയുടെ ഉത്തരവ് അനുസരിച്ചു അദാലത്തു നടത്തിയതെന്ന് സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീ, സർവകലാശാലാ അഭിഭാഷകൻ എൽവിൻ പീറ്റർ എന്നിവർ പറഞ്ഞു. ഹിയറിങ്ങിൽ സാങ്കേതിക സർവകലാശാലാ റജിസ്ട്രാർ, സിൻഡിക്കറ്റ് അംഗങ്ങൾ, സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ, സെക്രട്ടറി എം.ഷാജർഖാൻ എന്നിവർ ഹാജരായി.
Post Your Comments