ന്യൂഡൽഹി: കളിപ്പാട്ട വിപണിയിലെ വിദേശ ആധിപത്യം ഇല്ലാതാക്കാൻ നീക്കവുമായി മോദി സർക്കാർ. ചെറുകിട, ഇടത്തരം വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവയിൽ വൻ വർധന. ഏറെയും ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ അടക്കിവാഴുന്ന രംഗത്താണ് കസ്റ്റംസ് തീരുവ ഇരട്ടിയോളം കൂട്ടിയത്.
പുതിയ തീരുമാനത്തിലൂടെ രാജ്യത്ത് കളിപ്പാട്ട നിർമ്മാണ മേഖലയിൽ കൂടുതൽ ഉണർവ്വുണ്ടാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. തദ്ദേശീയമായി ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായാണ് വിദേശ കളിപ്പാട്ടങ്ങളുടെ തീരുവ സർക്കാർ കൂട്ടിയത്. ഇതുവഴി രാജ്യത്ത് കൂടുതൽ തൊഴിൽ സൃഷ്ടിക്കാനാകുമെന്നും കണക്കുകൂട്ടുന്നു.
നിലവിൽ മുച്ചക്ര സൈക്കിൾ, കുട്ടികൾക്കുള്ള സ്കൂട്ടർ, പെഡൽ കാർ, ചക്രമുള്ള മറ്റ് കളിപ്പാട്ടങ്ങൾ, പാവകൾ, പസിൽ ഗെയിമുകൾ തുടങ്ങിയ വിദേശ ഉൽപന്നങ്ങളാണ് കൂടുതലായി ഇന്ത്യൻ വിപണിയിലുള്ളത്. ഇവയുടെ കസ്റ്റംസ് തീരുവയാണ് 20ൽനിന്ന് 60 ശതമാനമാക്കി ഉയർത്തിയത്.
ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുമ്പോൾ ഇനി അഞ്ച് ശതമാനം ആരോഗ്യ സെസ് നൽകണം. ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യ നിർമാണത്തിനാകും ഇങ്ങനെ ലഭിക്കുന്ന വരുമാനം ഉപയോഗിക്കുക. പുകയില ഉത്പന്നങ്ങൾക്ക് ദേശീയദുരന്ത തീരുവ എന്ന നിലയ്ക്ക് എക്സൈസ് തീരുവ ഏർപ്പെടുത്താനും പദ്ധതിയുണ്ട്. അതേസമയം, ബീഡിക്ക് നിരക്കിൽ മാറ്റമില്ല.
Post Your Comments