ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെന്നു പറഞ്ഞു കുട്ടികളെ വീട്ടിലേക്കു ക്ഷണിച്ചു വരുത്തി 23 കുട്ടികളെ ബന്ദികളാക്കിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. മാസങ്ങളെടുത്ത് പഠനം നടത്തിയാണ് ഇത് ആസൂത്രണം ചെയ്തതെന്ന് റിപ്പോര്‍ട്ട്. ആളുകളെ ബന്ധിയാക്കുന്ന സമാന സംഭവങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. 2004ല്‍ റഷ്യയില്‍ നടന്ന സമാന സംഭവം പ്രതി പഠിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.
ഫരൂഖാബാദിലെ കസാരിയ ഗ്രാമത്തിലെ തന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷത്തിലേക്ക് കുട്ടികളെ ക്ഷണിക്കുകയും വീട്ടിലെത്തിയ അവരെ ബന്ദികളാക്കുകയുമായിരുന്നു സുഭാഷ് ബാദം. ഫറുഖാബാദില്‍ വ്യാഴാഴ്ച രാത്രിയാണു സംഭവം നടന്നത്. കൊലക്കേസ് പ്രതി സുഭാഷ് ബതാം (40) കുട്ടികള്‍ വീട്ടില്‍ പ്രവേശിച്ചതോടെ 23 പേരെയും തോക്കിന്‍മുനയില്‍ നിര്‍ത്തുകയായിരുന്നു. പൊലീസെത്തി ബതാമിനെ വെടിവെച്ചുകൊന്നാണു കുട്ടികളെ മോചിപ്പിച്ചത്.
പ്രതിയുടെ ഫോണ്‍ പരിശോധിച്ച ഉദ്യോഗസ്ഥന്‍, സംഭവം വളരെക്കാലമായി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും കണ്ടെത്തി. ബോംബ് നിര്‍മാണ രീതികള്‍ പരിശോധിക്കുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തിരുന്നു. നേരത്തേ 10 വര്‍ഷം ജയിലില്‍ കിടന്നശേഷം ജാമ്യത്തിലിറങ്ങിയ പ്രതി കവര്‍ച്ചക്കേസില്‍ നാലുമാസം മുന്‍പ് വീണ്ടും ജയിലിലായിരുന്നു. കുട്ടികളെ ബന്ദികളാക്കാന്‍ മറ്റു തടവുകാരില്‍ നിന്നും വിവരങ്ങള്‍ മനസിലാക്കി. അവരുടെ സഹായത്തോടെ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിച്ചു. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും അന്വേഷണ ഉദ്ദ്യോഗസ്ഥന്‍ പറഞ്ഞു.
തന്റെ പക്കല്‍ ബോംബുകളുണ്ടെന്നും വീടിന്റെ ബേസ്‌മെന്റില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. പ്രതിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഞങ്ങള്‍ക്കുനേരെ വെടിവയ്ക്കുകയും ബോംബുകള്‍ പൊട്ടിത്തെറിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൊറാദാബാദില്‍ നിന്നുള്ള ബോംബ് സ്‌ക്വാഡ് സംഭവസ്ഥലത്തുനിന്ന് തോക്കും, ബോംബുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച വസ്തുക്കളും പിടിച്ചെടുത്തിരുന്നു.
ഒരു മാസത്തോളം സമയമെടുത്ത് ആസൂത്രണം ചെയ്താണ് അയാള്‍ കുട്ടികളെ ബന്ദിയാക്കിയതെന്നാണ് കരുതുന്നതെന്ന് കാണ്‍പൂര്‍ റേഞ്ച് ഐജി മോഹിത് അഗര്‍വാള്‍ പറഞ്ഞു. സുഭാഷിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം സംഭവത്തെത്തുടര്‍ന്ന് സുഭാഷിന്റെ ഭാര്യയെ ഗ്രാമത്തിലുള്ളവര്‍ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. ഇവരും കൃത്യത്തില്‍ പങ്കെടുത്തിരുന്നുവെന്നും ഓരോ കുട്ടിയുടെയും വീട്ടില്‍ വിളിച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും ഐജി പറഞ്ഞു.
Post Your Comments