ന്യൂഡൽഹി: ഒന്നാംഘട്ട സെൻസസിനൊപ്പം എൻപിആറിന്റെ രണ്ടാംഘട്ടം ആരംഭിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയതിനു പിന്നാലെ രജിസ്റ്റർ ജനറൽ ഓഫ് ഇന്ത്യയുടെ പ്രതികരണം പുറത്ത്. സെൻസസിനും ദേശീയ ജനസംഖ്യാ രജിസ്റ്ററിനും (എൻപിആർ) ഉയർന്ന പ്രാധാന്യവും ശ്രദ്ധയും സമയവും നൽകണമെന്ന് രജിസ്റ്റർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) വ്യക്തമാക്കി.
ഈ വർഷം ഏപ്രിൽ-സെപ്തംബർ മാസത്തിനിടയിലായാണ് സെന്‍സസിന്റെ ആദ്യഘട്ടം ആരംഭിക്കുക. ഇതുസംബന്ധിച്ച് 14 പേജുള്ള കത്ത് മുഴുവൻ സംസ്ഥാനങ്ങളിലെയും സെൻസസ് ഓപ്പറേഷൻസ് ഡയറക്ടേഴ്സിന് അയച്ചിട്ടുണ്ടെന്ന് രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറുമായ വിവേക് ജോഷി പറഞ്ഞു.
സെൻസസ്, ഹൗസ് ലിസ്റ്റിംഗ്, എൻപിആർ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാതല ഉദ്യോഗസ്ഥർ ആഴത്തിൽ പഠിക്കണം. സെൻസസിനും എൻപിആറിനും കൂടുതൽ പ്രാധാന്യവും ശ്രദ്ധയും നൽകണമെന്നും കത്തിലൂടെ വിവേക് ജോഷി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
2021 ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 28 വരെയാണ് ജനസംഖ്യ രേഖപ്പെടുത്തുക. ഇതിനിടയിൽതന്നെ എന്‍പിആര്‍ നടപടികള്‍ ആദ്യ ഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ഹൗസ് ലിസ്റ്റിംഗ്, ഹൗസിംഗ് സെൻസസ് എന്നിവ നടക്കും. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടക്കുക. വീടുകളുടെ ക്രമീകരണവും വിവര ശേഖരണവുമാണ് ആ ഘട്ടത്തിൽ നടത്തുക.
സെന്‍സസ് രേഖകളില്‍ 34 ചോദ്യങ്ങളും ജനസംഖ്യാ രജിസ്റ്ററില്‍ 14 ചോദ്യങ്ങളുമാണുള്ളത്. മാതൃഭാഷ ഏതെന്ന ചോദ്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആധാര്‍ വിവരങ്ങള്‍ എന്‍പിആറില്‍ നിര്‍ബന്ധമാണ്. മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് വിവരങ്ങൾ രേഖപ്പെടുത്തുകയെന്നും രജിസ്ട്രാർ അറിയിച്ചു.
Post Your Comments