ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ വീട് ആക്രമിച്ച് ചില പ്രധാനപ്പെട്ട ഫയലുകള്‍ മോഷ്ടിച്ചു. ചൗധരിയുടെ വസതിയില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ അദ്ദേഹത്തിന്റെ സ്റ്റാഫിനെയും ആക്രമിച്ചു. ആക്രമണ സമയത്ത് അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ബംഗാളിലെ ബെര്‍ഹം പോരയില്‍ നിന്നുള്ള ലോക് സഭാംഗമാണ് അധിര്‍ രഞ്ജന്‍ ചൗധരി. അഞ്ജാതരാണ് ആക്രമണം നടത്തിയത്. ആക്രമണം നടക്കുമ്പോൾ അദ്ദേഹം ലോക്‌സഭാ നടപടികളില്‍ പങ്കെടുക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍ അദ്ദേഹം വസതിയിലെത്തി.
ഡല്‍ഹി കലാപം ഉയര്‍ത്തി പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവിന്റെ വീട് ആക്രമിച്ചത്. ഇന്നും പ്രതിപക്ഷാംഗങ്ങള്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള രമ്യാ ഹരിദാസും ബി.ജെ.പി എം.പിമാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
തൃശൂര്‍ എം.പി ടി.എന്‍ പ്രതാപന്‍ ലോക്‌സഭാ സെക്രട്ടറിയുടെ ഓഫീസ് ആക്രമിച്ചുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിക്കുകയും ചെയ്തിരുന്നു. ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഡല്‍ഹി പോലീസ് നല്‍കിയിട്ടില്ല.
Post Your Comments