തിരുവനന്തപുരം: കൊറോണ വൈറസ് ബാധ വ്യാപകമാകുന്നതിനെ തുടർന്ന് സംസ്ഥാനത്തു മുൻകരുതൽ നടപടികൾ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കേരളത്തില്‍ കൊറോണ (കൊവിഡ് 19) വൈറസ് ഭീതി ഒഴിഞ്ഞു എന്ന് പറയാറായിട്ടില്ല. ലോകത്താകമാനം വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേരളത്തില്‍ നിരീക്ഷണം അവസാനിപ്പിക്കാറായില്ല. നിരീക്ഷണം ശക്തമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
Also read : ഇന്ത്യയിൽ ഒരാൾക്ക് കൂടി കൊവിഡ്-19 : വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി
കോവിഡ് 19 ഒന്നാംഘട്ട പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയെങ്കിലും മറ്റു രാജ്യങ്ങളിൽ രോഗം പടരുന്ന പശ്ചാത്തലത്തിൽ രണ്ടാംഘട്ട നിരീക്ഷണ പദ്ധതികൾ ആസൂത്രണം ചെയ്തു. നിരവധി ലോക രാജ്യങ്ങളിൽ കോവിഡ് 19 വ്യാപിച്ചതിനെ തുടർന്നു വിമാനത്താവളങ്ങളിൽ മൂന്നു ഷിഫ്റ്റായി പരിശോധന ശക്തിപ്പെടുത്തും. വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് വരുന്നവരെ നിരീക്ഷിക്കും. നേരിട്ട് ബന്ധമുള്ളവരെ കൂടുതൽ നിരീക്ഷണത്തിൽ വയ്ക്കും. ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകൾ അതുപോലെ തന്നെ നിലനിർത്തും. ജീവനക്കാരേയും സജ്ജരാക്കി നിർത്തിയിട്ടുണ്ട്, കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പ്രതിരോധ പരിശീലനം നല്‍കുമെന്നും ജനങ്ങളുടെ സഹകരണമാണ് കൊവിഡ് വൈറസ് ബാധയെ പ്രതിരോധിക്കാൻ കേരളത്തെ സഹായിച്ചതെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.
Post Your Comments