ന്യൂഡല്‍ഹി•ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ (സിഎഎ) സുപ്രീം കോടതിയിൽ ഇടപെടല്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഇക്കാര്യം ജനീവയിലെ ഇന്ത്യയുടെ സ്ഥിരം മിഷനെ അറിയിക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു.
‘പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും നിയമങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യൻ പാർലമെന്റിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടതാണിതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
2019 ലെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് യുഎൻ മനുഷ്യാവകാശ കമ്മീഷണർ (മിഷേൽ ബാച്ചലെറ്റ്) , തന്റെ ഓഫീസ് സുപ്രീം കോടതിയിൽ ഇടപെടൽ അപേക്ഷ സമർപ്പിച്ചതായി ജനീവയിലെ ഇന്ത്യയുടെ സ്ഥിരം മിഷനെ ഇന്നലെ വൈകുന്നേരം അറിയിച്ചിരുന്നുവെന്ന് എംഇഎ വക്താവ് രവീഷ് കുമാർ പറഞ്ഞു. ‘ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു വിദേശ കക്ഷിക്കും യാതൊരു അവകാശവും ഇല്ലെന്ന് ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നു’, -അദ്ദേഹം പറഞ്ഞു.
‘നിയമവാഴ്ച നിയന്ത്രിക്കുന്ന ഒരു ജനാധിപത്യ രാജ്യമാണ് ഇന്ത്യ. നമുക്കെല്ലാവർക്കും നമ്മുടെ സ്വതന്ത്ര ജുഡീഷ്യറിയോട് തികഞ്ഞ ബഹുമാനവും പൂർണ വിശ്വാസവുമുണ്ട്. ഞങ്ങളുടെ ഉറച്ചതും നിയമപരമായി സുസ്ഥിരവുമായ നിലപാട് ബഹുമാനപ്പെട്ട സുപ്രീം കോടതി ശരിവയ്ക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,’ – വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.
Post Your Comments