ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പരിപാടിയില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് നിർബന്ധിച്ചെന്ന് ഭാര്യയുടെ പരാതി. സിഎഎ പ്രതിഷേധ പരിപാടിയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ച ഭര്‍ത്താവിനെതിരെ ഭാര്യ പരാതി നല്‍കി.
ഷജാമല്‍ മേഖലയില്‍ നടന്ന സിഎഎ വിരുദ്ധ ധര്‍ണയില്‍ പങ്കെടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതായി ചൂണ്ടിക്കാട്ടിയാണ് ഭാര്യ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യം പോലീസിനു മുന്നില്‍ തുറന്നു പറയുന്ന സ്ത്രീയുടെ വീഡിയോയും പുറത്തുവന്നിരുന്നു.
അതേസമയം, സ്ത്രീകളെ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാന്‍ ചിലര്‍ നിര്‍ബന്ധിക്കാറുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതായി അലിഗഡ് എസിഎം റണ്‍ജീത് സിംഗ് പറഞ്ഞു. എന്നാല്‍ ആരുടേയും നിര്‍ബന്ധപ്രകാരം ഇത്തരം പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പോലീസ് വീടുകളില്‍ നേരിട്ടെത്തി ബോധവത്ക്കരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ദിവസക്കൂലിയെന്നോണം നിശ്ചിത തുക നല്‍കുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്ന സാഹചര്യത്തിലാണ് സ്വന്തം ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ തന്നെ രംഗത്തെത്തിയിരിക്കുന്നത്. കുറച്ചുനാള്‍ മുന്‍പ്, സിഎഎ വിരുദ്ധ വനിതാ പ്രക്ഷോഭകര്‍ പോലീസിന്റെ ഇടപെടലിന് പിന്നാലെ അലിഗഡിലെ ജീവന്‍ഗഡ് പ്രതിഷേധ സ്ഥലത്തു നിന്നും ഒഴിഞ്ഞുപോയിരുന്നു.
Post Your Comments