വാഷിംഗ്ടണ്‍: ലോകജനതയുടെ ആശങ്ക വര്‍ധിപ്പിച്ച് കോവിഡ്- 19 വൈറസ് അതിവേഗം പടര്‍ന്ന് പിടിക്കുന്നു. അമേരിക്കയിലാണ് വൈറസ് ഇപ്പോള്‍ വേഗത്തില്‍ പടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,320 പേരാണ് ഇവിടെ കോവിഡ് ബാധയേത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്. ന്യൂയോർക്കിലെ ആണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ചിരിക്കുന്നത്. ഇന്നലെ പുതുതായി 564മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ ന്യുയോര്‍ക്കിലെ മൊത്തം കൊറോണാ മരണങ്ങളുടെ എണ്ണം 2,935 ആയി ഉയര്‍ന്നു. ഇന്നലത്തെ മരണനിരക്കനുസരിച്ച്, ഓരോ മണിക്കൂറിലും 23 പേരാണ് ന്യുയോര്‍ക്കില്‍ മരണത്തെ പുല്‍കുന്നത്.
രാജ്യമാകമാനം ഇന്നലെ രേഖപ്പെടുത്തിയത് 1314 മരണങ്ങള്‍. ഇത് രണ്ടാം തവണയാണ് അമേരിക്കയിലെ മരണനിരക്ക് ആയിരം കടക്കുന്നത്.2,76, 318 രോഗബാധിതരും 7,391 മരണങ്ങളുമായി അമേരിക്ക നേരിടുന്നത് സമാനകളില്ലാത്ത ദുരന്തമാണ്. അതുകൊണ്ടു തന്നെ എന്തുവിലകൊടുത്തും അതിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഭരണകൂടവും. കോവിഡ് 19 രോഗികള്‍ അധികമായി ഇല്ലാത്ത ആശുപത്രികളിലെ വെന്റിലേറ്ററുകള്‍ പിടിച്ചെടുക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് ഇന്നലെ ന്യുയോര്‍ക്ക് ഗവര്‍ണര്‍ ഒരു എക്സിക്യുട്ടീവ് ഓര്‍ഡര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഉപയോഗം കഴിഞ്ഞാല്‍ ഈ വെന്റിലേറ്റര്‍ അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥന് കൈമാറുമെന്നും അല്ലെങ്കില്‍ അതിന്റെ വില നല്‍കുമെന്നും ഉത്തരവിലുണ്ട്.ന്യുയോര്‍ക്കില്‍ രോഗബാധ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുവാന്‍ ഇനിയും രണ്ട് ആഴ്ചകളില്‍ അധികം എടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഏകദേശം 17 മുതല്‍ 21 ദിവസങ്ങള്‍ക്കകം, രോഗവ്യാപനത്തിന്റെ ശക്തി കുറയുമെന്നും പ്രതീക്ഷിക്കുന്നവരുണ്ട്. ഒറ്റദിവസം കൊണ്ട് 32,000ത്തിേലേറെപ്പേര്ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,76,965 ആയി.
ന്യൂജഴ്സിയില്‍ 29,895 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ മിഷിഗണില്‍ 12,774 പേര്‍ വൈറസ് ബാധിതരായി.മറ്റ് രാജ്യങ്ങളിലേതിനേക്കാള്‍ കൊറോണ വ്യാപനത്തിന്റെ വേഗത അമേരിക്കയില്‍ വളരെ കൂടുതലാണ് എന്നതാണ് അധികൃതരെ വിഷമിപ്പിക്കുന്ന ഒരു കാര്യം. ആദ്യ രോഗബാധ സ്ഥിരീകരിച്ചതിനു ശേഷം 20 ദിവസം പിന്നിട്ടപ്പോള്‍ ഇവിടെ ഏകദേശം 20,000 രോഗികളുണ്ടായിരുന്നു. നേരേ മറിച്ച് ഇതേ കാലയളവില്‍ സ്പെയിനില്‍ ഉണ്ടായത് 7,000 രോഗികളും ഇറ്റലിയില്‍ ഉണ്ടായത് 5,000 രോഗികളുമായിരുന്നെങ്കില്‍ ഇറാനില്‍ അത് വെറും1,000 രോഗികളായിരുന്നു.
കൊറോണാ രോഗികളുടേ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യത്തേക്കാള്‍ ഇരട്ടി രോഗികളുണ്ടെ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ എന്നതാണ് നടുക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യം. ഫ്രാന്‍സിലും സ്പെയിനിലും ഇറ്റലിയിലുമെല്ലാം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നുണ്ട്.ഫ്രാന്‍സില്‍ 1,124 പേരാണ് പുതുതായി മരണപ്പെട്ടത്. ഇവിടെ ആകെ 64,338 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 6,507 പേര്‍ക്ക് ജീവന് നഷ്ടമായി. സ്പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 850ലേറെ പേര്‍ മരിച്ചപ്പോള്‍ ഇറ്റലിയില്‍ പുതുതായി മരണപ്പെട്ടത് 766 പേരാണ്.
ഇറ്റലിയില്‍ ആകെ 1,19,827 പേര്‍ക്കാണ് രോഗബാധ. ഇതില്‍ 14,681 പേര്‍ മരണപ്പെട്ടു.സ്പെയിനില്‍ 1,19,199 പേര്‍ക്ക് വൈറസ് പിടിപെട്ടപ്പോള്‍ ജീവന് നഷ്ടപ്പെട്ടത് ആകെ 11,198 പേര്‍ക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകെ 82,745 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിച്ചുള്ള ലോകവ്യാപക മരണം അറുപതിനായിരത്തിേലേക്ക് അടുക്കുമ്പോള്‍ പുതുതായി മരണപ്പെട്ടത് ആറായിരത്തോളം പേര്‍ ആണ്.
Post Your Comments