കുവൈറ്റ് സിറ്റി : കോവിഡ് -19 സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുവൈറ്റിൽ വർദ്ധിക്കുന്നു. രോഗം സ്ഥിരീകരിച്ച എഴുപത്തഞ്ച് പേരിൽ നാൽപ്പത്തിരണ്ട് പേർ ഇന്ത്യക്കാരെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇതോടെ വൈറസ് ബാധിച്ച ആകെ ഇന്ത്യക്കാരുടെ എണ്ണം നൂറ്റി പതിനഞ്ചായി. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുവൈറ്റിൽ 75 പേർക്ക് കൂടി കൊവിഡ് 19 ബാധിച്ചെന്ന് കണ്ടെത്തിയെന്നും ഇതോടെ രോഗികളുടെ എണ്ണം 417 ആയെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്വദേശികൾ കഴിഞ്ഞാൽ ഏറ്റവും അധികമുള്ള വിദേശി സമൂഹമാണ് ഇന്ത്യൻ പൗരന്മാർ. അതിനാൽ കൊവിഡ് 19 ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നത് സ്വദേശികളിലും വിദേശികളിലും ആശങ്കയ്ക്ക് കാരണമാകുന്നു. 42 ഇന്ത്യക്കാർക്ക് പുറമെ, 11 കുവൈത്ത് പൗരന്മാർ, 10 ബംഗ്ലാദേശ് പൗരന്മാർ, 8 ഈജിപ്ത് പൗരന്മാർ ഒരു നേപ്പാൾ പൗരൻ, ഒരു ഇറാഖി, ഒരു ഫിലിപ്പിനോ എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ള രോഗികളുടെ എണ്ണം. 26 ഇന്ത്യക്കാർ, 4 കുവൈറ്റികൾ, 3 ബംഗ്ലാദേശികൾ, മൂന്നു ഈജിപ്തുകാർ എന്നിവർക്ക് വൈറസ് ബാധയേറ്റത് നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്പർക്കം വഴിയാണ്.
നേരത്തെ ചികിത്സയിൽ ഉണ്ടായിരുന്നവരിൽ ഒരാൾ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 82 ആയി. നിലവിൽ 335 പേർ ചികിത്സയിലാണ്. ഇതിൽ പതിനാറു പേർ തീവ്രപരിചരണവിഭാഗത്തിലാണെന്നും . 911 പേര് നിരീക്ഷണഘട്ടം പിന്നിട്ട് വീടുകളിലേക്ക് മടങ്ങിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു..
Post Your Comments