മലപ്പുറം: മലപ്പുറം കീഴാറ്റൂരിൽ കോവിഡ് ബാധിതന്റെ മകൻ വിലക്ക് ലംഘിച്ച് രണ്ടായിരത്തോളം പേരുമായി സമ്പർക്കം പുലർത്തിയതായി റിപ്പോർട്ട്. ഇയാളുടെ സഞ്ചാരപഥം കണ്ടെത്തുന്നതിൽ വലഞ്ഞിരിക്കുകയാണ് ആരോഗ്യ വകുപ്പ്. ഒടുവിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താൻ ജനകീയ സർവെ നടത്താനുള്ള ഒരുക്കത്തിലാണ് ആരോഗ്യ വകുപ്പ്.
ഇതുവരെ രോഗം സ്ഥിരീകരിക്കാത്ത ഇയാളിൽ നിന്നുമാണ് 85 കാരനായ പിതാവിന് വൈറസ് ബാധയുണ്ടായത് എന്നാണ് അധികൃതരുടെ വിലയിരുത്തൽ. നിരീക്ഷണത്തിൽ കഴിയണമെന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം ലംഘിച്ച ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കാത്ത പശ്ചാത്തലത്തിലാണ് സഞ്ചാരപാത കണ്ടെത്തുന്നതിനായി ജനകീയ സർവെ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
നിരീക്ഷണ സമയത്ത് ഇയാള്‍ ആനക്കയത്ത് മുന്നൂറോളം പേര്‍ പങ്കെടുത്ത പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പങ്കെടുത്തതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ നിന്നും 20 കിലോമീറ്റർ അകലെ മഞ്ചേരിക്കടുത്ത് ആനക്കയത്ത് 180 ലേറെ പേർ പങ്കെടുത്ത ഒരു മത ചടങ്ങിലും ഇയാൾ പങ്കെടുത്തിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുളളവർ ഈ പരിപാടിക്ക് എത്തിയിരുന്നു. തുടർന്നും ഇയാൾ വിലക്ക് ലംഘിച്ച് നിരവധി സ്ഥലങ്ങളിൽ പോയി. ഇതിൽ 85 കാരനായ പിതാവിന് മാത്രമാണ് ഇപ്പൊൾ അസുഖം സ്ഥിരീകരിച്ചിട്ടുള്ളത്.
മാർച്ച് 11 ന് സൗദി അറേബ്യയിൽ നിന്ന് ഉംറ കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയ ഇയാളോട് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദ്ദേശിച്ചിരുന്നു. പതിമൂന്നാം തീയതി മുതൽ സമ്പൂർണ്ണ വിലക്കിൽ തുടരണമെന്ന് ആരോഗ്യ വകുപ്പ് വീണ്ടും കർശന നിർദേശം നൽകി. എന്നാൽ ഇതിനൊന്നും തെല്ലും വില കൊടുക്കാതെയായിരുന്നു പ്രവൃത്തികൾ. ഇദ്ദേഹം പ്രദേശത്തെ പ്രമുഖ മന്ത്ര ചികിത്സകനാണ് . ഇക്കാലയളവിൽ നിരവധി പേർ ഇദ്ദേഹത്തെ കാണാൻ വന്നിട്ടുണ്ട്. അവരോടെല്ലാം ചികിത്സ തേടാനാണ് അധികൃതരുടെ നിർദേശം.
Post Your Comments