കാണ്‍പുര്‍: ഗംഗാ ശുചീകരണത്തിനായി വര്‍ഷത്തോറും വലിയ തുകയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. നമാമി ഗംഗേ പദ്ധതിയിലൂടെ ഗംഗയെ ഒരു പരിധി വരെ മോദി സർക്കാർ ശുദ്ധീകരിച്ചെങ്കിലും അതും പൂർണ്ണമായും ഫലം കണ്ടെത്തിയില്ല. എന്നാൽ ഇപ്പോൾ ഗംഗയെ സംബന്ധിച്ച് ഒരു നല്ല വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാനുള്ള രാജ്യവ്യാപക ലോക്ക്‌ഡൗണ്‍ പാതി പിന്നിടുമ്പോള്‍ ഗംഗയിലെ വെള്ളത്തിന്റെ ഗുണനിവാരം മെച്ചപ്പെട്ടിരിക്കുന്നു. വാരാണസി, കാണ്‍പുര്‍ നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരവും മെച്ചപ്പെടുന്നുണ്ട്.
വെള്ളത്തില്‍ ലയിച്ച് ചേര്‍ന്ന ഓക്‌സിജന്റെ അളവ് നദിയുടെ മുകള്‍തട്ടില്‍ ലിറ്ററിന് 8.9 മില്ലി ഗ്രാം ആണെന്നും താഴ് ഭാഗത്ത് ഇത് ലിറ്ററിന് 8.3 മില്ലി ഗ്രാം ആണെന്നും ഉത്തര്‍ പ്രദേശ് മലിനീകരണ ബോര്‍ഡ് റീജണല്‍ ഓഫീസര്‍ കലിക സിങ് പറഞ്ഞു. ഇത് വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു എന്നാണ് ഇത് കാണിക്കുന്നത്. നല്ല വെള്ളത്തില്‍ ഒക്‌സിജന്റ് അളവ് കുറഞ്ഞത് 7 മില്ലി ഗ്രാമാണ് വേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
“ആളുകള്‍ വീടുകള്‍ക്കുള്ളിലായതിനാല്‍ വാരണാസിയിലെ റോഡുകള്‍ പൂര്‍ണ്ണമായും വിജനമാണ്. അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്നവരെ മാത്രമേ വാഹനങ്ങളുമായി നഗരത്തില്‍ കാണുന്നുള്ളൂ. ഇതുമൂലം നഗരത്തില്‍ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും വായു ഗുണനിലവാര സൂചിക അനുസരിച്ച് തൃപ്തികരമായിത്തീരുകയും ചെയ്തു.” – കലിക സിങ് പറഞ്ഞു.
ലോക്ക്‌ഡൗണ്‍ നിലവില്‍ വന്ന ശേഷം ഗംഗ ശുദ്ധിയായതായി ദശാശ്വമേധ് ഘട്ടിനടുത്ത് താമസിക്കുന്ന വാരാണസി നിവാസിയായ അകേഷ് തിവാരി പറഞ്ഞു. മാലിന്യമൊന്നും ആരും വലിച്ചെറിയുന്നില്ല. ഗംഗയിലേക്കു വന്ന് ചേരുന്ന് അഴുക്കുചാലുകളും നിലച്ചുവെന്നും തിവാരി പറഞ്ഞു.കാണ്‍പൂരിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗംഗ തെളിഞ്ഞ ജലത്തോടെയാണ് ഒഴുകുന്നത്.
കാണ്‍പൂരിലെ ജല മലിനീകരണത്തിന്റെ പ്രധാന കാരണം നദിയിലേക്ക് പുറന്തള്ളുന്ന വ്യാവസായിക മാലിന്യങ്ങളാണെന്നും ലോക്ക്‌ഡൗണിനെ തുടര്‍ന്ന് ഫാക്ടറികളും അടച്ചിരിക്കുന്നതിനാല്‍ ഗംഗാ നദി വൃത്തിയായെന്നും ആളുകൾ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments