KeralaLatest NewsNews

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച ശേഷം മോഷണം ; യുവാവ് പിടിയില്‍

ചെങ്ങന്നൂര്‍: മാതാപിതാക്കള്‍ ഇല്ലാത്ത സമയം വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച ശേഷം മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍. തിരുവന്‍വണ്ടൂര്‍ തോട്ടുമുക്ക് ആങ്ങായില്‍പ്പടിയില്‍ സുരേഷ്ബാബു-ജയപ്രഭ ദമ്പതികളുടെ വീട്ടില്‍ കയറി അക്രമിച്ച് മോഷണം നടത്തിയ കല്ലിശേരി ഉമയാറ്റുകര കണ്ടത്തില്‍ തറയില്‍ ജിതിന്‍(23) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.

സുരേഷ്ബാബുവും ഭാര്യയും രാത്രി ഏഴു മണിയോടെ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന സുരേഷ്ബാബുവിന്റെ അമ്മയെ കാണാന്‍ പോയസമയത്ത്. വീടിന്റെ പിന്നിലെ ചായിപ്പിന്റെ ഗ്രില്‍ ഡോര്‍ തുറന്ന്് പ്രതി അകത്തു കടക്കുകയായിരുന്നു. ഈ സമയം ടി.വി കണ്ടു കൊണ്ടിരിക്കുകയായിരുന്ന മകള്‍ അനഘയുടെയും മകന്‍ അഖിലേഷിന്റെയും പിന്നിലൂടെ വന്നശേഷം അടുക്കളയില്‍ നിന്നും എടുത്ത മുളകുപൊടി ഇരുവരുടെയും കണ്ണില്‍ ഒരേ സമയം പൊത്തുകയായിരുന്നു.

കണ്ണില്‍ മുളകുപൊടി വീണ കുട്ടികള്‍ നിലവിളിക്കുകയും മുറിയ്ക്കുള്ളില്‍ ഓടി നടന്ന് ബഹളം വയ്ക്കുകയും ചെയ്തതോടെ ഇയാള്‍ വീണ്ടും ഇരുവരുടെയും തലയിലും മുഖത്തും മുളകുപൊടി വിതറിയ ശേഷം ഉപദ്രവിക്കുകയായിരുന്നു. ഇതിനിടയില്‍ പ്രതി, അനഘയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് പ്രതി അടുക്കള വാതില്‍ വഴി ഇറങ്ങി ഓടുകയായിരുന്നു. രാത്രി 8.30 ഓടെയാണ് മാതാപിതാക്കള്‍ തിരികെ എത്തിയത്. മൂത്ത മകന്‍ അനഘേഷ് ഈ സമയം ബന്ധു വീട്ടിലായിരുന്നു.

വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായാണ് പ്രാഥമിക വിവരം. കൂടുതല്‍ അന്വേഷണത്തല്‍ നിന്നു മാത്രമെ സ്വര്‍ണവും പണവും നഷ്ടമായോ എന്ന് അറിയാന്‍ സാധിക്കൂ. അനഘയുടെ സഹോദരന്‍ അഖിലേഷിനെ കാലിന്റെ എല്ലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ഡംഗം ഗീതാസുരേന്ദ്രനാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് എത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. സഹോദരന്‍ ഉണ്ടായാതിനാലാണ് ജീവന്‍ തിരികെ ലഭിച്ചതെന്ന് അനഘ പറഞ്ഞു.

shortlink

Post Your Comments


Back to top button