ദുബായ് • ബി.ആര് ഷെട്ടി എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ, പ്രത്യേകിച്ചും പ്രവാസി മലയാളികളുടെ മനസ്സില്‍ ഓടിയെത്തുന്നത് യു.എ.ഇ എക്സ്ചേഞ്ച് എന്ന സ്ഥാപനമാണ്. അബ്ദുല്ല ഹുമൈദ് അൽ മസ്രോയിന് എന്ന യു.എ.ഇ പൗരനൊപ്പം കമ്പനിയുടെ സ്ഥാപകനായി അറിയപ്പെടുന്നതും ബി.ആര്.ഷെട്ടിയാണ്.
അടുത്തിടെ, ADCB(അബുദാബി കോമേഴ്ഷ്യൽ ബാങ്ക്), അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായി ബാങ്ക് തുടങ്ങി യുഎഇ യിലെയും മറ്റു ഗൾഫ് രാഷ്ട്രങ്ങളിലെയും ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വരുമാനവും ആസ്തിയും പെരുപ്പിച്ചു കാണിച്ചു കോടിക്കണക്കിന് ബില്യൺ ഡോളറുകൾ കടമെടുത്ത് കളഞ്ഞതിനെ തുടർന്ന് ബി.ആര് ഷെട്ടിയുടെയും അനുബന്ധ കമ്പനികളുടെയും ബാങ്ക് അകൗണ്ടുകൾ യുഎഇ സെൻട്രൽ ബാങ്ക് 2020 ൽ മരവിപ്പിച്ചു.
കൂടാതെ ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിനെ വഞ്ചിച്ചതിന് ലണ്ടനിലും കേസിൽ പെട്ടിരിക്കുകയാണ് ബിആർ ഷെട്ടി.
ഈ വേളയിലാണ് യു.എ.ഇ എക്സ്ചേഞ്ചിന്റെ യഥാര്‍ത്ഥ സ്ഥാപകന്‍ താണെന്ന് അവകാശപ്പെട്ട് മാവേലിക്കര കൊല്ലക്കടവ് സ്വദേശി ഡാനിയല്‍ വര്‍ഗീസ് രംഗത്തെത്തിയിരിക്കുന്നത്. യുഎഇ എക്സ്ചേഞ്ചു സ്ഥാപിച്ചത് താനാണെന്നും പിന്നീട് താൻ പാട്ണറായി കൂടെ കൂട്ടിയ ബിആർ ഷെട്ടിയും അയാളുടെ സുഹൃത്തും പാട്ണറുമായിരുന്ന അറബിയും ചേർന്ന് സ്ഥാപനം കൈവശപ്പെടുത്തുകയും തന്നെ യുഎഇ യിലേക്ക് പ്രവേശിക്കാൻ പറ്റാത്ത വിധം രാജ്യത്തെ നിയമം ദുരുപയോഗം ചെയ്ത പുറത്താക്കുകയുമായിരുന്നുവെന്നും ഡാനിയല്‍ വര്‍ഗീസ് പറയുന്നു.
ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്ന ഡാനിയൽ വർഗീസിന്റെ വെളിപ്പെടുത്തലുകൾ ശരിയാണെന്ന് തെളിയിക്കുന്ന തെളിവുകൾ അദ്ദേഹത്തിന്റെ കയ്യിലുണ്ടെന്ന് പറയപ്പെടുന്നു.
73 ലാണ് അദ്ദേഹം യുഎഇയിൽ എത്തിയത്. സെൻട്രൽ ബാങ്കിലെ ജോലിക്കൊപ്പം തന്റെ ബിസിനസിനുള്ള സാധ്യതകളും ആരാഞ്ഞു. ഡ്രാഫ്റ്റ് മാറാനും, മണി എക്സ്ചേഞ്ചിനും മറ്റും മലയാളികൾ ബാങ്കിൽ ക്യൂ നിൽക്കുന്നത് കണ്ടപ്പോഴാണ് യുഎഇ എക്സ്ചേഞ്ച് എന്ന ആശയം തോന്നിയത്. എല്ലാവരും ആശയത്തെ ആനുകൂലിച്ചതോടെ സെൻട്രൽ ബാങ്കിലെ തന്നെ സുഹൃത്തായ മുസ്ലിയുദ്ദീൻ അഹമ്മദ് എന്ന നിക്ഷേപ-പങ്കാളിയുമായി ചേർന്ന് എക്സ്ചേഞ്ച് രൂപീകരിച്ചു. അതേസമയം, തന്നെ അവിടുത്തെ നിയമം അനുസരിച്ച് ഒരു വിശ്വാസ്യതയുള്ള ലോക്കൽ പാർട്ണർ അത്യാവശ്യമായിരുന്നതുകൊണ്ട് അന്നത്തെ ഇന്ത്യൻ അംബാസഡർ ലളിത് മാൻ സിങ്ങിനെ പോയികണ്ടു. അബ്ദുള്ള ഹുമൈദ് അൽമസ്രോയി അനുയോജ്യനായ ആളായിരിക്കുമെന്ന് അംബാസഡർ് നിർദ്ദേശിച്ചു. അന്ന് അബ്ദുള്ള അൽമസ്രോയിയെ പരിചയപ്പെടുത്തി തന്നെ ആളാണ് ഇന്നത്തെ കഥാപുരുഷനായ ബി.ആർ.ഷെട്ടി.
ആയിടെ അടച്ച ഒരു ബാങ്കിന്റെ ഓഫീസാണ് സ്ഥാപനത്തിനായി ഉപയോഗിച്ചത്. അബുദാബിയിൽ, ഹംദാൻ റോഡിലായിരുന്നു ഓഫീസ്. ഡിസ്ട്രിബ്യൂട്ടേഴ്സ് കോപ്പറേറ്റീവ് ബാങ്കിന്റെ ക്രെഡിറ്റ് സൗകര്യം എടുത്തായിരുന്നു തുടക്കം. നിയമപരമായി രജിസ്റ്റർ ചെയ്തത് ഡാനിയൽ വർഗീസിന്റെയും മുസ്ലിയൂദീൻ അഹമ്മദിന്റെ ഭാര്യ സുബൈദ അഹമ്മദിന്റെയും പേരിലായിരുന്നു. തുടക്കത്തിൽ തന്നെ ജോർജ് വല്യാഴം എന്ന കോട്ടയംകാരനെ മാനേജരായി നിയമിച്ചു. ഇന്ത്യയിൽ നിന്ന് ആളുകളെ റിക്രൂട്ട്ചെയ്ത് കമ്പനിയെ പ്രൊഫഷണലാക്കി.
അതിനിടെ, മുംബൈയിൽ ഒരു നിക്ഷേപ ബാങ്ക് തുടങ്ങുന്ന ആവശ്യത്തിനായി ഡാനിയലിന് ഇന്ത്യയിലേക്ക് പോരേണ്ടി വന്നു. ആ തക്കം നോക്കി യുഎഇ എക്സേഞ്ചിൽ ഒരുകണ്ണുണ്ടായിരുന്ന ബി.ആർ.ഷെട്ടി എന്ന കഥാനായകൻ മാനേജരായ ജോർജിനെയും അഭിഭാഷകനായ റൂപ്പർട്ടിനെയും സ്വാധീനിച്ച് അറബിയെയും കൈവശമെടുത്ത് കമ്പനി അവര്‍ ടേക്കോവർ ചെയ്തു. അത് വലിയൊരു തിരിച്ചടിയായിരുന്നു. 1983 ജൂണിലെ ആ സംഭവം വല്ലാതെ എന്നെ തളർത്തിക്കളഞ്ഞു. ഹാർട്ട് അറ്റാക്ക് വന്ന മരിച്ചില്ലെന്നേയുള്ളു. പിന്നീട് ഞാൻ കൊടുത്ത പരാതിയിൽ അന്വേഷണം നടന്നു. നീതിയുടെ വഴികൾ തുറന്നു. കൃത്രിമമായി കൈമാറ്റം ചെയ്തതാണെന്ന് കണ്ടുപിടിച്ചപ്പോൾ അവർ ഇടക്കാല സെറ്റിൽമെറ്റിന്മെന്റിന് വന്നു. 1995 ഒക്ടോബറിൽ അവർ ആ തുക അക്കൗണ്ടിൽ ഇടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങളെന്നും ഡാനിയൽ വർഗീസ് പറയുന്നു. കമ്പനി തിരികെ പിടിക്കാൻ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ് അദ്ദേഹം.
Post Your Comments