കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്. മമത സര്‍ക്കാര്‍ രോഗവ്യാപനം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു. ഇതിനായി വിവരങ്ങളില്‍ കൃത്രിമം കാണിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.കോവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വലിയ ക്രമക്കേട് നടന്നു. ബംഗാള്‍ സര്‍ക്കാര്‍ പുറത്തിറക്കുന്ന മെഡിക്കല്‍ ബുള്ളറ്റിനിലും കേന്ദ്ര സര്‍ക്കാരിന് നല്‍കുന്ന കണക്കിലും വൈരുധ്യമുണ്ട്.
ഏപ്രില്‍ 31ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ കോവിഡ് രോഗികള്‍ 744 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, അതേ ദിവസം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത് 931 എന്നാണ്. 187 രോഗികളുടെ പൊരുത്തക്കേടുണ്ട്. 72 മരണം മറ്റു രോഗങ്ങള്‍ കാരണമാണെന്നാണ് അവകാശപ്പെട്ടത്. മെയ് ഒന്ന്, രണ്ട് തീയതികളിലെ മെഡിക്കല്‍ ബുള്ളറ്റിനില്‍ രോഗികള്‍, മരണം എന്നീ വിവരങ്ങളില്ല. രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സംസ്ഥാനം സുതാര്യതയും സ്ഥിരതയും പുലര്‍ത്തണം. വൈറസ് വ്യാപനം കുറച്ചുകാണരുതെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
അതേസമയം ബംഗാളില്‍ പൊലീസ് ഭരണമാണ് നടക്കുന്നതെന്ന് ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍. മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അയച്ച കത്തിലാണ് ഗവര്‍ണറുടെ പ്രതികരണം. ഭരണഘടനാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്വേച്ഛാധിപത്യത്തെ പ്രതിഫലിപ്പിക്കുന്ന ഭരണമാണിവിടെ. സര്‍ക്കാരിനെ വിമര്‍ശിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിടുന്നവരുടെ വീടുകളില്‍ പൊലീസ് എത്തുന്ന സ്ഥിതിയാണെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു.
സംസ്ഥാനത്തെ മരണനിരക്ക് 12.8 ശതമാനമാണെന്നും ഇത് രാജ്യത്തെ ഏറ്റവും കൂടുതലാണെന്നും സംഘത്തിന് നേതൃത്വം നല്‍കിയ അപൂര്‍വ ചന്ദ്ര പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രയും ഉയര്‍ന്ന മരണനിരക്ക് കുറഞ്ഞ പരിശോധനയുടെയും ദുര്‍ബലമായ നിരീക്ഷണത്തിന്റെയും ട്രാക്കിങ്ങിന്റെയും ഫലമാണ്.
Post Your Comments