മുള്ളേരിയ : കൊടും വനത്തിനുള്ളിൽ ദിക്കും വഴിയും അറിയാതെ എൻഡോസൾഫാൻ ദുരിത ബാധിതനായ യുവാവ് കഴിഞ്ഞത് 4 ദിവസം. ബെള്ളൂർ നെട്ടണിഗെ പാലക്കൊച്ചിയിലെ ചന്ദ്രോജി റാവുവിന്റെ മകൻ ഗംഗാധര റാവു (28) ആണ് പച്ചിലകൾ ഭക്ഷിച്ചും കാട്ടിലെ വെള്ളം കുടിച്ചും 4 പകലും രാത്രികളും വനത്തിനുള്ളിൽ കഴിഞ്ഞത്. യുവാവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടയിലാണ് വീട്ടിൽ നിന്നു 20 കിലോമീറ്റർ അകലെയുള്ള കർണാടക കർണൂർ വനത്തിൽ നിന്നും ഇയാളെ കണ്ടെത്തിയത്.
കാട്ടിലൂടെ ഒരാൾ നടക്കുന്നത് കണ്ട കർണൂർ ചാർപ്പട്ടെയിലെ കുമാരനാഥ പൂജാരിയാണ് ഇയാളെ വീട്ടിലെത്തിക്കുകയും വെള്ളവും ഭക്ഷണവും നൽക്കുകയും ചെയ്തു. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
എൻഡോസൾഫാൻ ദുരിതബാധിതനായ ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്. വീട്ടിൽ നിന്ന് അധികം പുറത്തിറങ്ങാത്ത ഇയാൾ ഇടയ്ക്ക് ഇവരുടെ സ്വന്തം പറമ്പിലേക്ക് മാത്രമാണ് പോകുന്നത്. പറമ്പിലേക്കു പോയപ്പോൾ വഴിതെറ്റി വനത്തിലേക്കു കയറിയതാണെന്നു കരുതുന്നു. ഇവരുടെ പറമ്പ് കഴിഞ്ഞാൽ വാണിനഗർ വനമാണ് ഉള്ളത്.
Post Your Comments