ന്യൂഡല്‍ഹി • ജൂൺ 8 മുതൽ ആരാധനാലയങ്ങള്‍ തുറന്നുകഴിഞ്ഞാല്‍ സന്ദര്‍ശിക്കില്ലെന്ന് രാജ്യത്തെ 57 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നതായി സര്‍വേ ഫലം.
ജൂൺ 8 മുതൽ രാജ്യത്ത് ‘അൺലോക്ക് -1’ ആരംഭിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. മാർച്ച് 25 ന് പ്രാബല്യത്തിൽ വന്ന ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി ഇളവു ചെയ്യുന്നതിന്റെ ഭാഗമായി ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ, ആരാധനാലയങ്ങള്‍ എന്നിവയുള്‍പ്പടെ തുറക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതമായ പ്രദേശങ്ങളില്‍ ജൂൺ 30 വരെ കർശന നിയന്ത്രണങ്ങൾ നിലനിൽക്കും.
ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വരുമ്പോള്‍ വിവിധ പൊതു ഇടങ്ങൾ സന്ദർശിക്കാനുള്ള ആളുകളുടെ സന്നദ്ധത പരിശോധിക്കാന്‍ കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിൾസ് നടത്തിയ സർവേ നടത്തിയിരുന്നു. ഇതിലെ നാല് ചോദ്യങ്ങള്‍ക്ക് 32,000 പ്രതികരണങ്ങൾ ലഭിച്ചു.
തുറന്നുകഴിഞ്ഞാൽ ആരാധനാലയങ്ങൾ സന്ദർശിക്കുമോയെന്ന ചോദ്യത്തിന് 8,681 പേർ മറുപടി നൽകി. 57 ശതമാനം പേർ അടുത്ത 30 ദിവസത്തേക്ക് ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അഭിപ്രായപ്പെട്ടു. സാമൂഹ്യ അകലം പാലിക്കുന്നത്തിലൂടെ അണുബാധ ഒഴിവാക്കാന്‍ കഴിഞ്ഞേക്കാമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.
32 ശതമാനം പേർ ഈ സ്ഥലങ്ങളിലേക്ക് പോകുമെന്ന് പറഞ്ഞപ്പോൾ 11 ശതമാനം പേർക്ക് ഇതേക്കുറിച്ച് ഉറപ്പില്ലെന്നും അഭിപ്രായപ്പെട്ടു.
ഹോട്ടലുകൾ സന്ദർശിക്കുമോയെന്ന ചോദ്യത്തിന് 8, 616 പേർ മറുപടി നൽകി. ഇതില്‍ 10 ശതമാനം പേർ ഹോട്ടലുകള്‍ സന്ദര്‍ശിക്കുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 81 ശതമാനം പേരും ഒരു മാസത്തേക്ക് ഒരു ഹോട്ടലും സന്ദർശിക്കില്ലെന്ന് അഭിപ്രായപ്പെട്ടു.
8,459 ആളുകളിൽ 74 ശതമാനം പേരും അണുബാധയുണ്ടാകുമെന്ന ഭയം കാരണം, തുറന്നാല്‍ പോലും അടുത്ത ഒരു മാസത്തേക്ക് നഗരത്തിലെ തങ്ങളുടെ പ്രിയപ്പെട്ട റെസ്റ്റോറന്റുകള്‍ സന്ദർശിക്കില്ലെന്ന് അഭിപ്രായപ്പെട്ടു.
മാളുകൾ വീണ്ടും തുറക്കുമ്പോൾ സന്ദർശിക്കുമോയെന്ന ചോദ്യത്തിന്, 8,354 പേരിൽ 70 ശതമാനം പേരും നെഗറ്റീവ് മറുപടി നൽകിയപ്പോൾ 21 ശതമാനം പേർ പോയി നോക്കാമെന്ന് അഭിപ്രായപ്പെട്ടു പറഞ്ഞു. ഒൻപത് ശതമാനം പേർക്ക് ഇതിനെക്കുറിച്ച് ഉറപ്പില്ലായിരുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മാളുകളിലെ ഗെയിമിംഗ് ആർക്കേഡുകൾ, കളിസ്ഥലങ്ങൾ, സിനിമാ ഹാളുകൾ എന്നിവ അടച്ചിരിക്കും.
ജൂണ്‍ എട്ടുമുതല്‍ പൊതു ഇടങ്ങള്‍ തുറന്ന് കഴിഞ്ഞാലും, കൊറോണ വൈറസ് ഭീതി മൂലം, തങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയെക്കരുതി ഭൂരിപക്ഷവും വീടുകളില്‍ തന്നെ കഴിയാന്‍ ആഗ്രഹിക്കുന്നുവെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്.
Post Your Comments