Latest NewsNewsInternational

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം : യുഎസുമായി കൂടുതല്‍ അടുത്ത് ചൈനയോടുള്ള ഇന്ത്യയുടെ നിലപാട് ദോഷകരം : വ്യക്തമാക്കി നയതന്ത്രവിദഗ്ദ്ധര്‍

ന്യൂഡല്‍ഹി : കൊറോണ വൈറസ് ഉത്ഭവത്തെ ചൊല്ലി അമേരിക്കയും ലോകരാജ്യങ്ങളും ചൈനയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്ന ഈ സമയത്തു തന്നെയാണ് ചൈന ഇന്ത്യയുടെ അതിര്‍ത്തിയിലേയ്ക്ക് കടന്നു കയറിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ചിലവിലയിരുത്തലുകള്‍ നടത്തുകയാണ് നയതന്ത്ര രംഗത്തെ വിദഗ്ധര്‍.

Read Also : ഇന്ത്യയുമായി സംഘർഷം നിലനിൽക്കുന്ന അതിർത്തിയോട് ചേർന്ന് വ്യോമാഭ്യാസ പ്രകടനവുമായി ചൈന; ഇന്ത്യ – ചൈന ഉന്നതതല ചർച്ച ഇന്ന്

ചൈനയുമായുള്ള ബന്ധം വെട്ടിച്ചുരുക്കാന്‍ യുഎസ്, യൂറോപ്പ്, ജപ്പാന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ തയാറെടുക്കുകയും അതുവഴിയുണ്ടാകുന്ന സാമ്പത്തിക അവസരം മുതലെടുക്കാന്‍ ഇന്ത്യ കാത്തിരിക്കുകയും ചെയ്യുന്നുവെന്നാണ് നയതന്ത്രരംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. അതേസമയം ചൈനയെ പൂര്‍ണമായി പിണക്കി അമേരിക്കയുമായി ഏറെ അടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം ദോഷം ചെയ്യുമെന്നും ഇവര്‍ പറയുന്നു.

മേയ് ആദ്യവാരം പാന്‍ഗോങ് തടാകത്തിനു സമീപം ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് പിന്നീടു മൂര്‍ച്ഛിച്ചത്. ജൂണ്‍ ആറിന് ഇരുരാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുന്നുണ്ട്. ചൈന മുന്‍പൊരിക്കലും അവകാശവാദമുന്നയിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ വരെ അവര്‍ കടന്നുകയറുന്നുവെന്നാണ് ഇന്ത്യയുടെ ആരോപണം.

ഏറെ ശ്രദ്ധയോടെ വേണം മോദി സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്യാനെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ട്രംപിന്റെ ആവശ്യപ്രകാരം ഹൈഡ്രോക്സിക്ലോറോക്വിന്‍ യുഎസിലേക്കു കയറ്റുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ അടിസ്ഥാന മരുന്നുഘടകങ്ങള്‍ (ബള്‍ക്ക് ഡ്രഗ്) ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍നിന്നാണ്. സമാനമായ തരത്തില്‍ ഇലക്ട്രോണിക്സ്, വാഹനങ്ങളുടെ പാര്‍ട്സ് എന്നിവയിലും ചൈനയെയാണ് കൂടുതലായി ഇന്ത്യ ആശ്രയിക്കുന്നത്.

ഇന്ത്യയില്‍ ഫിനാന്‍സ്, ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ 800 കോടി ഡോളറാണ് ചൈനീസ് മുതല്‍മുടക്ക് ഉള്ളത്. ബഹുരാഷ്ട്ര കമ്പനികള്‍ക്കൊന്നും അത്രപെട്ടെന്നു ചൈനയുമായി ബന്ധം വിഛേദിക്കാനാവില്ലെന്ന് ചൈനീസ് കമ്പനികളെ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതില്‍ സഹായിക്കുന്ന നിയമവിദഗ്ധനായ ലി ക്വിന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒക്ടോബറിലാണ് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഫെബ്രുവരിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. മാര്‍ച്ച് മുതല്‍ യുഎസ് നേതൃത്വം നല്‍കുന്ന ജപ്പാന്‍, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, കൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയുമായി ഇന്ത്യ കൂടുതല്‍ അടുത്തു തുടങ്ങി. എല്ലാ ആഴ്ചയിലും ഈ രാജ്യങ്ങള്‍ പരസ്പരം ബന്ധപ്പെടുകയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സഹകരിക്കുകയും ചെയ്യുന്നുണ്ട്. വ്യാഴാഴ്ച മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ചര്‍ച്ച നടത്തി പ്രതിരോധ കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.

മോദി സര്‍ക്കാരിന്റെ ചില വിദേശ, വ്യവസായ നയങ്ങളും യുഎസും ജപ്പാനുമായുള്ള അടുപ്പവുമാണു ചൈനയ്ക്കു നീരസമുണ്ടാക്കുന്നതെന്ന് വാഷിങ്ടന്‍ ഹെറിറ്റേജ് ഫൗണ്ടേഷന്‍ റിസര്‍ച്ച് ഫെല്ലോ ജെഫ് സ്മിത്ത് പറഞ്ഞു. ജൂണ്‍ ആറിനു ഇന്ത്യ-ചൈന സൈനിക ഉദ്യോഗസ്ഥര്‍ നടത്തുന്ന ചര്‍ച്ച ഫലപ്രദമാകുമോ എന്നാണ് ലോകരാജ്യങ്ങള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button