കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് 10പേർകൂടി ശനിയാഴ്ച കുവൈറ്റിൽ മരിച്ചു. 67 ഇന്ത്യക്കാർ ഉൾപ്പെടെ 487 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 254ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31,131ഉം ആയി. 1005 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ വിമുക്തരായവരുടെ എണ്ണം 18,277ആയി ഉയർന്നു. നിലവിൽ 11,595 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 180 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഫർവാനിയ ഗവർണറേറ്റിൽ 155, അഹ്മദി ഗവർണറേറ്റിൽ 138, ജഹ്റ ഗവർണറേറ്റിൽ 85, ഹവല്ലി ഗവർണറേറ്റിൽ 69, കാപിറ്റൽ ഗവർണറേറ്റിൽ 40 എന്നിങ്ങനെയാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണം
സൗദിയെ ആശങ്കയിലാഴ്ത്തി കോവിഡ് മരണങ്ങൾ. ശനിയാഴ്ച് 34പേർ കൂടി മരിച്ചു. 3121 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 676ഉം, രോഗം സ്ഥിരീകരിച്ചവർ 98,869ഉം ആയി. 11,175 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 71791 ആയി ഉയർന്നു. നിലവിൽ 26402പേരാണ് ചികിത്സയിലുള്ളത്. . ഇതില്‍ 1484 പേര്‍ ഗുരുതരാവസ്ഥയിലാണ്. റിയാദില്‍ മാത്രം 900പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
Also read : മാതൃകയാക്കാം : കോവിഡ് കര്‍വ് നേരെയാക്കുന്ന ധാരാവിയുടെ കഥ: ആറ് ദിവസമായി ഒരു മരണം പോലുമില്ല
ഖത്തറിൽ ശനിയാഴ്ച രണ്ടു കോവിഡ് മരണം കൂടി. 57 വയസുള്ളവരാണ് മരിച്ചത്, ഇവർ സ്വദേശികളാണോ, വിദേശികളാണോ എന്ന് വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,029 പേരില്‍ നടത്തിയ പരിശോധനയിൽ 1,700 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 67,195ഉം ആയതായി അധികൃതർ അറിയിച്ചു. 1,592 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 42,527 ആയി ഉയർന്നു. നിലവിൽ 24,617പേരാണ് ചികിത്സയിലുള്ളത്. 238 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 2,51,391 പേരിൽ ഇതുവരെ കോവിഡ് പരിശോധന നടത്തി.
ഒമാനിൽ 930 പേർക്ക് കൂടി ശനിയാഴ്ച് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 239 സ്വദേശികളും 691 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16016ലെത്തി. 72 പേരാണ് ഇതുവരെ മരണപ്പെട്ടത്. 3451പേർ രോഗമുക്തരായി. നിലവിൽ 12493 പേരാണ് രോഗബാധിതർ. പുതിയ രോഗികളിൽ 757 പേരും മസ്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കറ്റ് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 12195 ആയി. 1958 പേർക്കാണ് ഇവിടെ രോഗമുക്തരായത്. 3128 പേരുടെ രോഗ പരിശോധനാഫലം ശനിയാഴ്ച പ്രസിദ്ധീകരിച്ചു. പുതുതായി 45 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 251 ആയി. ഇതിൽ 67പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments