KeralaLatest NewsNews

ഉത്ര കൊലപാതകം : സൂരജിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി അമ്മയും സഹോദരിയും

തിരുവനന്തപുരം: ഉത്ര കൊലപാതകം , സൂരജിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി അമ്മയും സഹോദരിയും. സൂരജിന് കുട്ടിക്കാലത്തേ വന്യമൃഗങ്ങളോട് കമ്പമുണ്ടായിരുന്നുവെന്നും, അതിനാല്‍ പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നതില്‍ സംശയം തോന്നിയില്ലെന്നും അമ്മയും സഹോദരിയും അന്വേഷണ സംഘത്തോട് മൊഴി നല്‍കി. ഉത്രയെ പാമ്പ് കടിച്ചത് അറിഞ്ഞെങ്കിലും, കടിപ്പിച്ചതാണെന്ന് അറിയില്ലായിരുന്നുവെന്നാണ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.

Read More : ഉഗ്ര വിഷമുള്ള പാമ്പിനെ വീട്ടിൽ പലതവണ കൊണ്ടുവന്നിട്ടുണ്ട്: ഉത്രയെ കൊല്ലുമെന്ന് അറിയില്ലായിരുന്നു: പ്രതികളുടെ മൊഴികളിൽ വൈരുധ്യം

പത്തുമണിക്കൂര്‍ നീണ്ട പൊലീസിന്റെ ചോദ്യം ചെയ്യലില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഇവര്‍ ഉത്തരം നല്‍കിയെങ്കിലും ഇവരുടെ വെളിപ്പെടുത്തലുകള്‍ അതേപടി വിശ്വസിക്കാന്‍ പൊലീസ് തയ്യാറല്ല. കസ്റ്റഡിയിലുള്ള സൂരജിനെയും,സുഹൃത്തുക്കളെയും മറ്റ് ബന്ധുക്കളെയും വിളിച്ചുവരുത്തി അമ്മയുടെയും സഹോദരിയുടെയും മൊഴികളില്‍ വ്യക്തത വരുത്തും.

കൊലപാതകത്തില്‍ എന്തെങ്കിലും വിധത്തിലുള്ള ബന്ധമുണ്ടെന്ന് കണ്ടാല്‍ ഇവരെ കേസില്‍ പ്രതിയാക്കാന്‍ തന്നെയാണ് നീക്കം. വ്യക്തമായ തെളിവില്ലാതെ ഇവരെ പ്രതിയാക്കിയാല്‍ അത് കേസിന് പ്രതികൂലമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഉത്രയുമായി പല തവണ പ്രശ്നങ്ങളും വഴക്കുമുണ്ടായതായി അന്വേഷണസംഘത്തോട് ഇവര്‍ സമ്മതിച്ച സാഹചര്യത്തില്‍ ഗാര്‍ഹിക പീഡന നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ നടപടി കൈക്കൊള്ളാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ അറസ്റ്റ് ഉടന്‍ വേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ ലഭ്യമായാല്‍ അനന്തര നടപടികള്‍ ആരംഭിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഉത്രയുടെ വീട്ടുകാര്‍ സൂരജിന് നല്‍കിയ മുഴുവന്‍ സ്വര്‍ണങ്ങളെക്കുറിച്ചും അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്. കൊലപാതകത്തില്‍ പങ്കില്ലെന്ന് അമ്മയും സഹോദരിയും പൊലീസിനോട് കരഞ്ഞു പറഞ്ഞു. എന്നാല്‍ അന്വേഷണ സംഘം ഇക്കാര്യങ്ങള്‍ പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. തെളിവുകള്‍ സമാഹരിച്ച ശേഷം ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button