KeralaLatest NewsNews

ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം, പതിനഞ്ചാം ദിവസം യുവതി ഭര്‍തൃഗൃഹത്തില്‍ ശുചിമുറിയില്‍ മരണം, വഴിതിരിവായത് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ; അന്വേഷിക്കാന്‍ പ്രത്യേക സംഘം

തൃശൂര്‍: ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം, ശേഷം പതിനഞ്ചാം ദിവസം യുവതി ഭര്‍തൃഗൃഹത്തില്‍ ശുചിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണം. തൃശൂര്‍ മുല്ലശേരി സ്വദേശിനിയായ ശ്രുതി(26) യാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

ഡിസംബര്‍ 22നാണ് തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശിയായ അരുണും ശ്രുതിയും വിവാഹിതരായത്. ജനുവരി ആറിന് രാത്രി ഒമ്പതരയോടെ പെരിങ്ങോട്ടുകരയിലുള്ള അരുണിന്റെ വീട്ടില്‍ വെച്ച് ശുചിമുറിയില്‍ കുഴഞ്ഞുവീണ് ശ്രുതി മരിച്ചെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സംഭവത്തില്‍ വഴിതിരിവാകുകയായിരുന്നു. കഴുത്തിന് ചുറ്റുമുള്ള നിര്‍ബന്ധിതബലം മൂലമാണ് മരണം സംഭവിച്ചതെന്നും ദേഹത്ത് പലയിടത്തും അടയാളങ്ങളുണ്ടെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതോടെ കുഴഞ്ഞു വീണു മരിച്ചു എന്നത് കള്ളമാണെന്നും ഇത് കൊലപാതകമാണെന്നും കൊല്ലപ്പെട്ട ശ്രുതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഫെബ്രുവരി 13-ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്നതു വരെ മകളുടെ മരണത്തില്‍ സംശയം തോന്നിയിരുന്നില്ലെന്ന് ശ്രുതിയുടെ പിതാവ് പറയുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബോധ്യമായിട്ടും അന്തിക്കാട് പൊലീസ് അലംഭാവം കാണിച്ചെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കുറ്റാരോപിതനായ ഭര്‍ത്താവ് സംഭവസമയത്ത് വീട്ടില്‍ ഇല്ലെന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്.

കുറ്റവാളിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ബിജെപി. സംസ്ഥാന സെക്രട്ടറി എ.നാഗേഷ് പൊലീസിന്റെ വീഴ്ചയ്‌ക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് പറഞ്ഞു. കുഴഞ്ഞുവീണല്ല മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍തന്നെ വ്യക്തമായിട്ടും തുടരന്വേഷണം നടത്തിയില്ലെന്നും ആദ്യം കേസ് അന്വേഷിച്ച അന്തിക്കാട് പൊലീസിന് വീഴ്ചപറ്റിയെന്നും മേലുദ്യോഗസ്ഥരുടെ പ്രാഥമിക നിരീക്ഷണത്തില്‍ വ്യക്തമായി. ഇതിനെ തുടര്‍ന്നാണ് റൂറല്‍ സീ ബ്രാഞ്ചിന് അന്വേഷണചുമതല നല്‍കി കൊണ്ട് പ്രത്യേക സംഘം രൂപികരിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചത്.

shortlink

Post Your Comments


Back to top button