ലക്നൗ : ഉത്തര്‍പ്രദേശിൽ എട്ടു പോലീസുകാരെ വെടിവച്ചുകൊന്നശേഷം കൊടുംകുറ്റവാളി വികാസ് ദുബെ രക്ഷപെട്ട സംഭവത്തില്‍ മൂന്നു പോലീസുകാർക്കുകൂടി സസ്പെൻഷൻ. പോലീസുകാരുടെ നീക്കം സംബന്ധിച്ച് കൊടുംകുറ്റവാളി വികാസ് ദുബെയ്ക്കു വിവരം കൈമാറിയെന്ന സംശയത്തിന്റെ പേരിലാണു നടപടി. ഇതേ സ്റ്റേഷനിലെ എസ്ഒയ്ക്ക് നേരത്തെ സസ്പെൻഷൻ നൽകിയിരുന്നു.
സസ്പെൻഷനിലായ എസ് ഐ കുൻവാർപാൽ, എസ് ഐ കൃഷ്ണ കുമാർ ശർമ, കോൺസ്റ്റബിൾ രാജീവ് എന്നിവർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പങ്കുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ ഉടൻ രജിസ്റ്റർ ചെയ്യുമെന്ന് കാൺപൂർ എസ്എസ്പി പറഞ്ഞു. അതേസമയം ദുബെയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കുള്ള പാരിതോഷികം ഒരു ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷമായി ഉയര്‍ത്തുകയും ചെയ്തു . ദുബെയെയും കൂട്ടാളികളെയും പിടികൂടുന്നതിനു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റെയ്ഡ് തുടരുകയാണെന്ന് യുപി ഡിജിപി എച്ച്.സി.അശ്വതി അറിയിച്ചു .
വെള്ളിയാഴ്ചയാണ് ബിക്രുവിൽവച്ച് എട്ടു പോലീസുകാരെ വധിച്ചശേഷം ദുബെയും കൂട്ടാളികളും രക്ഷപ്പെട്ടത്. ദുബെയുടെ ഉറ്റ അനുയായി ദയാശങ്കർ അഗ്നിഹോത്രി കഴിഞ്ഞദിവസം പോലീസ് പിടിയിലായെങ്കിലും കൊടുംകുറ്റവാളി സുരക്ഷിതസ്ഥാനത്ത് തുടരുകയാണ്.
Post Your Comments